കൊല്ലം കരുനാഗപ്പള്ളിയില്‍ ബാധ ഒഴിപ്പിക്കാനുള്ള മന്ത്രവാദത്തിന്റെ ഭാഗമായി നട്ടെല്ലൊടിഞ്ഞ്‌ 26 കാരിയായ യുവതി ദാരുണമായി കൊല്ലപ്പെട്ട സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഒന്നാണ്‌. എന്നാല്‍ കൊലപാതകത്തിലേക്ക്‌ നയിച്ച കാര്യങ്ങള്‍ ഒറ്റപ്പെട്ടതല്ല. കേരളത്തിലെ എല്ലാ മത ജാതി വിഭാഗങ്ങളിലും പെട്ട ദുര്‍ബലമനസ്‌കരായ വലിയൊരു വിഭാഗം മനുഷ്യര്‍ ആള്‍ദൈവങ്ങളും സിദ്ധന്‍മാരും ഒരുക്കുന്ന കെണികളില്‍പെട്ട്‌ ഉഴറുകയാണ്‌ എന്നതാണ്‌ വസ്‌തുത.നിത്യജീവിതത്തിലെ ദുരിതങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും എളുപ്പത്തിലുള്ള പരിഹാരവും അത്താണിയുമായാണ്‌ ഇവര്‍ മനുഷ്യമനസ്സില്‍ ഇടംപിടിക്കുന്നത്‌.നവോത്ഥാനത്തിന്റെ വെളിച്ചത്തില്‍ സമൂഹമനസ്സില്‍ നിന്നകന്നുപോയ അബദ്ധധാരണകള്‍ പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചുവരികയാണ്‌ ഇതോടൊപ്പം വിപണിതാല്‍പര്യങ്ങള്‍ക്കനുസൃതമായി പുതിയ അന്ധവിശ്വാസങ്ങളും (അക്ഷയതൃതീയ, വലംപിരിശംഖ്‌, ധനാകര്‍ഷണയന്ത്രം) എളുപ്പത്തില്‍ വേരോടാന്‍ പാകത്തില്‍ കേരളത്തില്‍ കാര്യകാരണബോധം ദുര്‍ബലപ്പെട്ടിരിക്കുന്നു.ദുര്‍ബലമായി തീര്‍ന്ന സമൂഹമനസ്സിന്റെ പിന്തുണയോടെ ശക്തിയാര്‍ജ്ജിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒട്ടേറെ ദാരുണ സംഭവങ്ങള്‍ക്ക്‌ കേരളത്തിലുടനീളം വഴിയൊരുക്കുന്നുണ്ട്‌. റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നതും അല്ലാത്തതുമായ നൂറുകണക്കിന്‌ സംഭവങ്ങളില്‍ കൂടുതല്‍ ദാരുണമായ ഒന്ന്‌ മാത്രമാണ്‌ കരുനാഗപ്പള്ളി സംഭവം. സംഭവങ്ങള്‍ നടന്നു കഴിഞ്ഞതിനുശേഷം നടപടികള്‍ എടുക്കുന്നതിനുപകരം അത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാനുള്ള സാഹചര്യം നിയമപരമായിത്തന്നെ സൃഷ്‌ടിക്കേണ്ടതുണ്ട്‌. സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്ന ഇത്തരം നടപടികളെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളായി കണക്കാക്കി നിയമത്തിനും നിയമപാലകര്‍ക്കും സ്വമേധയാ ഇടപെട്ട്‌ തടയുന്നതിനുള്ള അധികാരം നല്‍കണം. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തി പ്രാപിച്ച്‌ വരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായി രംഗത്ത്‌ വരണമെന്ന്‌ സാമൂഹ്യ രാഷ്‌ട്രീയ സാംസ്‌കാരിക സംഘടനകളോടും, അന്ധവിശ്വാസങ്ങളെ ഉപയോഗിച്ചുള്ള ചൂഷണങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ മഹാരാഷ്‌ട്ര മാതൃകയില്‍ ഒരു ബില്‍ ചര്‍ച്ച ചെയ്‌ത്‌ നിയമമാക്കണമെന്ന്‌ കേരളസര്‍ക്കാരിനോടും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.

Categories: Updates