ജനാധിപത്യം ശക്തിപ്പെടുത്തുന്നതില്‍ അധികാരവികേന്ദ്രീകരണത്തിന്റെ പങ്ക് വലുതാണെന്നും പക്ഷേ വികേന്ദ്രീകരണം ഫലപ്രദമാകണമെങ്കില്‍ അത് രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാകേണ്ടതുണ്ടെന്നും ഡോ. ടി എം തോമസ് ഐസക് പ്രസ്താവിച്ചു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവര്‍ണജൂബിലി സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് തളി സാമൂതിരി ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടന്ന ദേശീയ സെമിനാറില്‍ ‘ശാസ്ത്രം, ജനാധിപത്യം, വികേന്ദ്രീകരണം’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ചില മുതലാളിത്ത രാജ്യങ്ങളില്‍ പോലും ആകെയുള്ള സര്‍ക്കാര്‍ ചെലവില്‍ വലിയ പങ്ക് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ ഇന്ത്യയില്‍ ആ അനുപാതം തീരെ കുറവാണ്. ഭരണഘടനാ ഭേദഗതിയിലൂടെയും ത്രിതല സംവിധാനത്തിലൂടെയും ഇന്ത്യയില്‍ വികേന്ദ്രീകരണത്തിന് ഒരു ചട്ടക്കൂട് ഉണ്ടായെങ്കിലും പ്ലാനിങ്ങ് കമ്മീഷന് നിര്‍ദേശിച്ചതുപോലെ തദ്ദേശ ഭരണകൂടങ്ങളുടെ വാര്‍ഷിക പദ്ധതിയും അവ സംയോജിപ്പിക്കുന്ന ജില്ലാ പദ്ധതിയും കേരളത്തിലും ത്രിപുരയിലുമൊഴികെ ഒരിടത്തുമുണ്ടായില്ല. വികേന്ദ്രീകരണത്തെ ഒരു രാഷ്ട്രീയ പ്രക്രിയയായി മാറ്റുന്നതിനു കഴിവുള്ള പ്രസ്ഥാനങ്ങളുടെ അഭാവമാണ് ഇതിനു കാരണം. എന്നാല്‍ വികേന്ദ്രീകരണം വിജയിക്കുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തി മാത്രം പോര. സാങ്കേതികവും ഘടനാപരവുമായ സംവിധാനങ്ങള്‍ വേണം. ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ അറിവ് പകരണം. ഇക്കാര്യങ്ങളില്‍ പ്രയോജനകരമായ ഇടപെടലുകള്‍ക്ക് ഇന്ത്യയിലെ ജനകീയ ശാസ്ത്രപ്രസ്ഥാനങ്ങള്‍ തയ്യാറാകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ഡോ. എം പി പരമേശ്വരന് അധ്യക്ഷത വഹിച്ചു. ഡോ. ആര് വി ജി മേനോന്, ഡോ. അമിത്സെന്‍ ഗുപ്ത, ടി ഗംഗാധരന്, ഡോ. ബി ഇക്ബാല്‍, പി എസ് രാജശേഖരന് എന്നിവര്‍ സംസാരിച്ചു.
Updates
ചാന്ദ്രയാൻ: ശാസ്ത്രസമൂഹത്തിൻ്റെ അഭിമാനാർഹമായ വിജയം
ചാന്ദ്രയാൻ 3ൻ്റെ വിജയത്തോടുകൂടി ചന്ദ്രൻ്റെ ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ ചരിത്രത്തിൽ സ്ഥാനം പിടിക്കുകയാണ്. സ്വാതന്ത്ര്യലബ്ധിമുതലിങ്ങോട്ട് ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഭരണരംഗത്ത് നയപരമായും വിക്രം സാരാഭായിയെപ്പോലുള്ള ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ ഗവേഷണരംഗത്ത് ശാസ്ത്രീയമായും പാകിയ അടിത്തറയാണ് ഈ വലിയ നേട്ടത്തിലേക്ക് നമ്മളെ എത്തിച്ചിരിക്കുന്നത്. ഇന്ത്യൻ സ്പേസ് റിസേർച്ച് Read more…