ഇന്റര്‍നെറ്റ കഫേകള്‍ ഉടച്ചു വാര്‍ക്കുക

(കോഴിക്കോട് ജില്ലാ കമ്മറ്റി പ്രസിദ്ധീകരണത്തിന്ന് നല്കിയത്.)

പെട്രോള്‍ കൊണ്ട് ഓടിക്കുന്ന വാഹനം കണ്ടുപിടിച്ചതന്ന് ശേഷം അത് ലോകമാസകലം വ്യാപിക്കാന്‍ 55 കൊല്ലങ്ങള്‍ വേണ്ടി വന്നു. എന്നാല്‍ ഇന്റര്‍നെറ്റ് വ്യാപിക്കാന്‍ എടുത്തത് വെറും 7 കൊല്ലങ്ങള്‍ മാത്രവും. അത് ഉപയോഗിക്കുന്നവരുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചുകൊണ്ടേ വരികയാണ്. അതോടൊപ്പം തന്നെ ഇന്റര്‍നെറ്റ് കഫേകള്‍ കേന്ദ്രീകരിച്ചുണ്ടാവുന്ന സൈബര്‍ കുറ്റകൃത്യങ്ങളും ലൈംഗികചൂഷണങ്ങളും കൂടികൊണ്ടിരിക്കുകയാണ്.

ഇത്തരം കഫേകളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്ന വെബ് ക്യാമറകള്‍ ഉപയോഗിച്ച് വ്യക്തികളുടെ സ്വകാര്യതകള്‍ ചിത്രീകരിക്കുകയും അവ മാറ്റം വരുത്തിയും അല്ലാതെയും ഇന്റര്‍നെറ്റ് വഴിയും മോബൈണ്‍ ഫോണ്‍ വഴിയും മറ്റും പ്രചരിപ്പിക്കുന്നത് വ്യാപകമായിക്കൊണ്ടിരിക്കുന്നു. കഫേകള്‍ക്കകത്ത് കടക്കുന്നവരെയോ അകത്തെന്ത് നടക്കുന്നുവെന്നോ മറ്റാര്‍ക്കും കാണാന്‍ കഴിയാത്ത രീതിയിലാണ് കഫേകളുടെ
രൂപകല്‍പന ചെയ്തിട്ടുള്ളത്. അത്കൊണ്ട് ഇന്റര്‍നെറ്റ് കഫേകളുടെ ആന്തരീക ക്രമീകരണ രീതി മാറ്റേണ്ടതുണ്ട്.നിഗൂഢമായ ഒരു കേന്ദ്രം എന്നതില്‍ നിന്നും മാറി പൊതു ഇടത്തിന്റെ സുതാര്യതഉറപ്പ് വരുത്തുന്ന രീതിയിലേക്ക് ഇത് മാറണം. ഇതിന്നായി ഉള്‍വശം കാണാവുന്ന തരത്തിലുള്ള ഗ്ളാസ് ക്യാബിനുകള്‍ അഭികാമ്യമാണ്. അതേ സമയം ഒരാള്‍ നോക്കുന്ന സൈറ്റുകള്‍ മറ്റൊരാള്‍ കാണാത്തവിധത്തില്‍ കമ്പ്യൂട്ടറുകളുടെ സ്ഥാനം വിന്യസിച്ചുകൊണ്ട് ആവശ്യമായ സ്വകാര്യത ഉറപ്പുവരുത്തുകയും വേണം.

ആധുനിക വിവര സാങ്കേതിക വിദ്യയുടെ അനന്ത സാദ്ധ്യതകള്‍ ഉപയൊഗപ്പെടുത്തുന്നതിന്ന് എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിര്‍ഭയമായും സ്വതന്ത്രമായും സമീപിക്കാവുന്ന കേന്ദ്രങ്ങളാവണം ഇന്റര്‍നെറ്റ് കഫേകള്‍. ഇതിന്നാവശ്യമായ നടപടികള്‍ അടിയന്തിരമായി ഉണ്ടാവേണ്ടതുണ്ട്.

Categories: Updates