വീണ്ടും ഒരു ജൂണ്‍ അഞ്ച് ;ലോകപരിസരദിനം!ഇക്കൊല്ലത്തെ പരിസ്ഥിതിദിനം ചെറുദ്വീപുകള്‍ക്ക് വേണ്ടി മാറ്റിവച്ചിരിക്കുന്നു.പരിസ്ഥിതിദിനം മാത്രമല്ല തുടര്‍ന്നുള്ള ഒരു വര്‍ഷക്കാലം പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും ആഗോളവ്യാപകമായി ചര്‍ച്ചചെയ്യാന്‍ പോകുന്നത് ഭൂമിയിലെ ചെറുദ്വീപുകളുടെ ഭാവിയെക്കുറിച്ചായിരിക്കും.”വികസ്വര ചെറുദ്വീപ് രാഷ്ട്രങ്ങള്‍ “(small islands developing states)എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതിദിന വിചിന്തനങ്ങള്‍ക്കായി യു എന്‍ ഇ പി മുന്നോട്ടു വച്ചിരിക്കുന്ന വിഷയം. “സമുദ്രജലവിതാനമല്ല നിങ്ങളുടെ ശബ്ദമാണ് ഉയരേണ്ടത് “(Raise your voice not sea level)എന്നൊരു ആഹ്വാനവും യു എന്‍ ഇ പി മുന്നോട്ടു വച്ചിട്ടുണ്ട് . “സമുദ്ര ജലനിരപ്പ് ഉയരുന്നതിനെതിരേ നിങ്ങളുടെ ശബ്ദം ഉയരട്ടെ “എന്ന് നമുക്കിതിനെ നല്ല മലയാളത്തില്‍ പറയാം.

ആഗോളതാപനവുമായി ബന്ധപ്പെട്ട ഒരു പ്രശ്നമാണിത്. അന്തരീക്ഷത്തിലെ CO2 വിന്റെ അളവ് കൂടുന്നത് അന്തരീക്ഷ താപനില വര്‍ദ്ധിപ്പിക്കുമെന്ന് നിങ്ങക്കറിയാം.ഹരിതഗൃഹപ്രഭാവം എന്നാണീ പ്രതിഭാസത്തിന്റെ പേര്.ഇങ്ങനെ താപനില വര്‍ദ്ധിച്ചാല്‍ ധ്രുവദേശത്തെയും ഹിമാലയം,ആല്‍പ്സ് തുടങ്ങിയ പര്‍വ്വതനിരകളിലേയും മഞ്ഞ് ഉരുകും.ഇതുവഴിയുണ്ടാകുന്ന ശുദ്ധജലം കടലിലേയ്ക്ക് ഒഴുകിയെത്തുകയും കടല്‍ ജലനിരപ്പ് ഉയരുകയും ചെയ്യും.പതിയെപ്പതിയെ കര കടലില്‍ മുങ്ങും.ഏത് ഭൂഭാഗമായിരിക്കും ആദ്യം മുങ്ങുന്നത്? അത് തീര്‍ച്ചയായും സമുദ്രനിരപ്പില്‍ നിന്ന് അധികം ഉയരമില്ലാത്ത ചെറുദ്വീപുകളായിരിക്കും.

വന്‍കരകളിലെ തീരദേശങ്ങളേയും ഉയരുന്ന സമുദ്രജലം വെള്ളത്തില്‍ മുക്കുമെന്നുറപ്പാണ്.പക്ഷേ വന്‍കരയിലെ ജനങ്ങള്‍ക്ക് മറ്റ് ഉയര്‍ന്ന ഭാഗത്തേയ്ക്ക് മാറിത്തമസിക്കാന്‍ കഴിയുമെന്നത് ഒരു സാദ്ധ്യതയാണ്. നമ്മുടെ കൊച്ചി നഗരം യഥാര്‍ത്ഥത്തില്‍ ഇത്തരമൊരു ഭീഷണിയുടെ നിഴലിലാണെന്ന് ഏതാനും വഷങ്ങക്ക് മുമ്പ് തന്നെ ഗവേഷകര്‍ മുന്നറിയിപ്പ് തന്നിരുന്നു.എന്നാല്‍ ചെറുദ്വീപുകളിലെ ജനസമൂഹത്തിന്റെ സ്ഥിതി വ്യത്യസ്തമാണ്.നാല് വശത്ത് നിന്നും സമുദ്രജലം ഉയര്‍ന്ന് വരുമ്പോള്‍ ജലസമാധിക്ക് വഴങ്ങുകയല്ലതെ അവരുടെ മുന്നില്‍ വേറെ മാര്‍ഗ്ഗങ്ങളില്ല . ലോകത്ത് ധാരാളം ചെറുദ്വീപുകള്‍ ഇത്തരം അപകടഭീഷണി നേരിടുന്നുണ്ട്. ഒരുദാഹരണം പസഫിക്ക് സമുദ്രത്തിലെ കിരിബാറ്റി ദ്വീപ് സമൂഹമാണ്. അവയില്‍ ഭൂരിഭാഗവും സമുദ്രജലവിതാനം ഉയരുന്നതിനാല്‍ കടലില്‍ മുങ്ങിപ്പോകുമെന്ന ഭീഷണിയിലാണത്രേ.ഈ ദ്വീപിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം സമുദ്രനിരപ്പില്‍ നിന്ന് രണ്ട് മീറ്റര്‍ മാത്രമേ ഉയരമുള്ളൂ.അതുപോലെതന്നെയാണ് തെക്കന്‍ പസഫിക്കിലെ കാര്‍ട്ടറേറ്റ ദ്വീപുകളുടെ സ്ഥിതിയും. ഇവ സമുദ്രനിരപ്പില്‍ നിന്ന് ഒന്നര മീറ്റര്‍ മാത്രം ഉയരത്തില്‍ സ്ഥിതി ചെയ്യുന്നവയാണ്. നമ്മുടെ അയലത്ത് തന്നെയുള്ള മാലിദ്വീപുകളാണ് താപന ഭീഷണിയെ നേരിടുന്ന മറ്റൊന്ന് . ഇത്തരത്തില്‍ വേറെയും ധാരാളം ദ്വീപുകളുണ്ട്.

നിസ്സാരക്കാരല്ല ഈ ദ്വീപുകളൊന്നും.ലോകസമുദ്രത്തിലാകമാനം ചിതറിക്കിടക്കുന്ന ഇത്തരം ദ്വീപുകളില്‍ 6 കോടിയിലധികം ജനങ്ങളുണ്ട്.ഓരോ ദ്വീപിനും അതിന്റേതായ ഭാഷ, ജീവിതരീതികള്‍,ആചാരങ്ങള്‍ എന്നിവയൊക്കെയുണ്ട്. അങ്ങനെ ഇവ സവിശേഷ സംസ്കാരത്തിനുടമകളാകുന്നു.പ്രകൃതിമനോഹാരിതയ്ക്ക് പേരു കേട്ട ഇത്തരം സ്ഥലങ്ങളൊക്കെത്തന്നെ സഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രങ്ങളാണ്. കഴിഞ്ഞില്ല;അവ പ്രധാനപ്പെട്ട സമ്പത്തുത്പ്പാദന മേഖലകള്‍ കൂടിയാണ്.കടല്‍തീരം തീര്‍ച്ചയായും സമുദ്രവിഭവങ്ങളുടെ ഉത്പ്പാദനമേഖലകളയിരിക്കുമല്ലോ? ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട അമ്പത് സാമ്പത്തിക മേഖലകളില്‍ 30% വും ചെറുദ്വീപുകളിലാണെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്.ജൈവവൈവിദ്ധ്യത്തിന്റെ കാര്യത്തിലും ഏറ്റവും സമ്പന്നമായ മേഖലകളാണിവ. കരയും കടലും തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകള്‍ ഏറ്റവും ശക്തിയായി നടക്കുന്നു,എന്നത് ഈ പ്രദേശങ്ങളുടെ ഭൂമിശാസ്ത്രമേഖലയെ സവിശേഷമായിത്തന്നെ വേറിട്ടതാക്കുന്നു.

എന്തെല്ലാമാണ് ഇത്തരം ചെറുദ്വീപ് സമൂഹങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍? വന്‍കരകള്‍ നേരിടുന്ന എല്ലാ പ്രതിസന്ധികളും -വിശേഷിച്ച് പാരിസ്ഥിതിക പ്രതിസന്ധികള്‍ -ചെറുദ്വീപുകളേയും വലയ്ക്കുന്നുണ്ട്. മലിനീകരണം ഇവിടങ്ങളില്‍ വലിയ പ്രശ്നമായി മാറിയിട്ടുണ്ട്.ഇതു കൂടാതെ സുസ്ഥിരമല്ലാത്ത രീതിയിലുള്ള ഉപഭോഗവര്‍ദ്ധനവ് ,പ്രകൃതിവിഭവ നാശം, പ്രകൃതിദുരന്തങ്ങളുടെ ഉയര്‍ന്ന തോതിലുള്ള സാദ്ധ്യത,തുടര്‍ച്ചയായുള്ള വ്യവസായവത്ക്കരണം സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍,വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ എന്നിവയെല്ലാം ഇത്തരം ദ്വീപുസമൂഹങ്ങളേയും വല്ലതെ കുഴയ്ക്കുന്നുണ്ട്.അതേസമയം സ്ഥലപരിമിതി അവയെ പ്രതികൂലമായി ആക്രമിക്കുകയും ചെയ്യുന്നു. വന്‍കരകളില്‍ ഉള്ളത് പോലെ ഉപയോഗശൂന്യമായ പാഴ്ഭൂമി അവിടെ അനുവദിക്കനാവില്ല തന്നെ. ഈ പ്രശ്നങ്ങളുടെയെല്ലാം മകുടമായിട്ടാണ് ആഗോളതാപനം സൃഷ്ടിക്കുന്ന കെടുതികള്‍ പുതുതായി കടന്ന് വരുന്നത്. താപനവും അതുവഴിയുണ്ടാകുന്ന സമുദ്രനിരപ്പിന്റെ ഉയര്‍ച്ചയും മൂലം അവരുടെ കരഭൂമി അനുദിനം കുറഞ്ഞു വരുന്നു.ഉപജീവന ഇടങ്ങളും വാസസ്ഥലങ്ങളും കടലെടുക്കുമ്പോള്‍ ദ്വീപുവാസികള്‍ക്ക് ഒഴിഞ്ഞുപോകാന്‍ ഉയര്‍ന്ന പ്രദേശങ്ങളില്ല എന്നത് പ്രശ്നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.ഇവിടുത്തെ പാരിസ്ഥിതിക അഭയാര്‍ത്ഥികള്‍ അഭയം തേടേണ്ടത് വന്‍കരകളിലേയ്ക്കാവും.സാമൂഹ്യവും സാംസ്കാരികവും ചരിത്രപരവുമൊക്കെയായ വിവിധ രംഗങ്ങളിലെ വ്യത്യസ്തതകളിലേയ്ക്കാണ് അവര്‍ തള്ളിമാറ്റപ്പെടുന്നത്.

ഒരു ദ്വീപിലെ മുഴുവന്‍ മനുഷ്യരേയും മറ്റൊരിടത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കാമെന്ന് തന്നെ വിചാരിക്കുക.അവരുടെ വളര്‍ത്തുമൃഗങ്ങളേയും അവര്‍ കൃഷിക്കുപയോഗിക്കുന്ന വിത്തുകളും ചെടികളും ഒക്കെ കൂടെകൊണ്ടു വരാമെന്ന് തന്നെയും കരുതുക .എന്നാലും ആരും വളര്‍ത്താത്ത പുല്ലുകളും തളിരുകളും ലതകളും ഒക്കെയുണ്ടവുമല്ലോ ഏതു പ്രദേശത്തും ! ഈ വിഭാഗത്തില്‍ പെടുന്നവയായിരിക്കും അതത് പ്രദേശത്തെ ജൈവവൈവിദ്ധ്യത്തില്‍ കൂടുതലായി കണപ്പെടുന്നതും.മനുഷ്യന്‍ ഇടപെടുന്നവയെക്കാള്‍ ഇടപെടാത്തവ എത്രയോ കൂടുതലാകാനാണിട.ജന്തുക്കളുടെ കാര്യത്തിലും സമാനമായ സ്ഥിതിയുണ്ട്. മനുഷ്യന്‍ പോറ്റി വളര്‍ത്താത്ത ശലഭങ്ങള്‍,തുമ്പികള്‍,ഉറുമ്പുകള്‍,ഉരഗങ്ങള്‍ തുടങ്ങി എത്രയോ ഇനം ജീവജാതികള്‍ വേറെയുണ്ടാകാം.ഇവയുടെയെല്ലം നാശത്തിലേയ്ക്കാണ് സമുദ്രജലവിതാനത്തിന്റെ ഉയര്‍ച്ച വഴിതുറക്കുന്നത്.കടല്‍ പതിയെപ്പതിയെ കരയെ വിഴുങ്ങിത്തുടങ്ങുന്നു എന്ന് നമ്മള്‍ ഭീതിയോടെ തിരിച്ചറിയേണ്ട കാലമായിരിക്കുന്നു.

ലോകസമൂഹം ഇത് തിരിച്ചറിയാനും ഗൗരവത്തില്‍ ചര്‍ച്ച ചെയ്യാനും തുടങ്ങിയിട്ടുണ്ട്. ചെറുദ്വീപുകള്‍ക്കും വികസ്വരദേശങ്ങള്‍ക്കും വേണ്ടിയുള്ള മൂന്നാമത്തെ അന്താരാഷ്ട്ര സമ്മേളനം ഈ വര്‍ഷം സെപ്റ്റംബറില്‍ ചേരും.പസഫിക്കിലെ തന്നെ ഒരു ചെറുദ്വീപ് ആയ സമോവ(Samoa)യില്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ നാലു വരെയാണ് ഈ സമ്മേളനം ചേരുക. ഇതിന്റെ മുന്നോടിയയാണ് ഈ വര്‍ഷത്തെ പരിസര ദിന മുദ്രാവാക്യമായി ഇക്കാര്യം തെരഞ്ഞെടുത്തിട്ടുള്ളത്.തുടര്‍ന്ന് വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന പഠനങ്ങളും കൂടിയാലോചനകളും ഇക്കാര്യത്തില്‍ നടക്കും.മാത്രമല്ല കാലാവസ്ഥാമാറ്റത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും ചര്‍ച്ച ചെയ്യാനുള്ള UNFCCCയുടെ പതിനഞ്ചാം സമ്മേളനം അടുത്ത വര്‍ഷം പാരീസില്‍ വച്ച് നടക്കുകയാണ്.ചെറുദ്വീപുകളുടെ കാര്യം മാത്രമല്ല, ആഗോളതാപനവും കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട എല്ലാ ചര്‍ച്ചകളും വഴിമുട്ടിനില്‍ക്കുക്കയാണ്. അതിന്റെ കാരണം ഇതിന് മുമ്പ് നടന്നിട്ടുള്ള എല്ലാ സമ്മേളനങ്ങളിലും അമേരിക്കയും അതുപോലെയുള്ള സമ്പന്ന രാജ്യങ്ങളും എടുത്തിട്ടുള്ള നിലപാടുകളാണ്.പ്രകൃതിവിഭവങ്ങള്‍ ധൂര്‍ത്തടിച്ച് സുഖഭോഗങ്ങളില്‍ മുഴുകി ജീവിക്കാനുള്ള അവരുടെ ത്വരയാണ് ഒരു തീരുമാനമെടുക്കാന്‍ തടസ്സമയി നില്‍ക്കുന്നത്. അവരുറ്റെ ജീവിത ശൈലിയാണ് CO2 ഉത്പ്പാദനം ഇത്ര വര്‍ദ്ധിപ്പിക്കുന്നത്. ഇവിടെയാണ് ശബ്ദമാണുയരേണ്ടത് ,സമുദ്രജലവിതാനമല്ല എന്ന ആഹ്വാനത്തിന്റെ പ്രസക്തി. തെറ്റായ വികസനനയങ്ങള്‍ക്കും ജീവിതശൈലിക്കും എതിരായി ശബ്ദമുയര്‍ത്തുക എന്ന ആഹ്വാനം തന്നെയാണത് .