കൂടങ്കുളം ആണവനിലയം കമ്മീഷന്‍ ചെയ്യരുത്
ശാസ്ത്രസാഹിത്യ പരിഷത്ത്
 
ജനങ്ങളുമായി യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് കൂടംകുളം ആണവനിലയം കമ്മീഷ്‌റപ് ചെയ്യരുതെന്നും ആണവ പരിപാടിയുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു
 ഒരു ആണവാപകടം ഉണ്ടായാല്‍ അത് രാജ്യത്തെ മുഴുവനുമായാണ് ബാധിക്കുക എന്ന് ചെര്‍ണോബിലും ഫുകുഷിമയും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. പല ദശലക്ഷം ഡോളര്‍ ആണ് പ്രസ്തുത അപകടങ്ങള്‍ക്ക് ബന്ധപ്പെട്ട രാജ്യങ്ങള്‍ കൊടുത്തുകൊണ്ടിരിക്കുന്ന വില.  പ്രാദേശിക ജനതയ്ക്കായിരുക്കും അപകടത്തിന്റെ മുഖ്യ ആഘാതം എന്നതുകൊണ്ട് ഏതെങ്കിലും പ്രദേശത്ത് ആണവനിലയം ആരംഭിക്കാന്‍ നിര്‍ദേശം ഉണ്ടായാല്‍ ദേശവാസികളായിരിക്കും എതിര്‍പ്പുമായി മുന്നിട്ടിറങ്ങുക. പക്ഷേ, അത് അവരുടെ പ്രശ്‌നം മാത്രമാണ് എന്ന നിലപാട് എടുക്കുന്നത് ആത്മഹത്യാപരമാ യിരിക്കും. കൂടങ്കുളം സമരത്തിന്റെ കാര്യത്തിലും ഇത് ബാധകമാണ്.  നമുക്കെല്ലാവര്‍ക്കും വേണ്ടിയുള്ള സമരത്തിലെ മുന്നണിപ്പോരാളികളായ കൂടങ്കുളത്തുകാരുടെ സമരത്തിന്   ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിക്കുയാണെന്ന് പരിഷത്ത് പ്രസിഡന്റ് കെ.ടി. രാധാകൃഷ്ണന്‍ പ്രസ്താവനയില്‍  പറഞ്ഞു.
 
സൗരോര്‍ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജം മുതലായ ബദല്‍ സ്രോതസ്സുകളുടെ സാധ്യതയും സാധുതയും തെളിയിക്കപ്പെട്ടുകഴിഞ്ഞ ഇക്കാലത്ത്, ഇനി ആണവനിലയങ്ങള്‍ വേണ്ട എന്ന് സാങ്കേതിക വിദ്യയില്‍ മികച്ചുനില്‍ക്കുന്ന രാജ്യങ്ങള്‍ പോലും തീരുമാനം എടുത്തിരിക്കുകയാണ്. ഈ  സാഹചര്യത്തില്‍ ഇന്ത്യ മുന്നോട്ടുവച്ച കാല് പിന്നോട്ട് വലിക്കില്ല എന്ന ദുര്‍വാശി പിടിക്കുന്നത് ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണെന്ന് പരിഷത്ത് പ്രസിഡന്റ് പറഞ്ഞു. കൂടങ്കുളം ആണവ നിലയം കമ്മീഷന്‍ ചെയ്യരുതെന്ന ആവശ്യമുയര്‍ത്തി ഇന്ന് ( 18.09.12) ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. കൂടങ്കുളം സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിഷത്ത് ജാഥ സെപ്തംബര്‍ 24 ന് കണ്ണൂരിലെ പെരിങ്ങോമില്‍ നിന്നാരംഭിച്ച് 28 ന് കൂടങ്കുളത്തെത്തുമെന്നും പരിഷത്ത് പ്രസിഡന്റ് അറിയിച്ചു.
Categories: Updates