2014-ൽ വീണ്ടുമൊരു നാടകയാത്രയുമായി പരിഷത്ത്‌ വരികയാണ്‌. തന്റെ സക്രിയമായ സർഗാത്മക സംഭാവനകളിലൂടെ മലയാള സാഹിത്യത്തെയും സമൂഹത്തെയും ചൈതന്യ

Inline image 1

പൂർണമാക്കിക്കൊണ്ടിരിക്കുന്ന ശ്രീ സച്ചിദാനന്ദന്റെ ഗാന്ധി എന്ന നാടകത്തെ ആധാരമാക്കിയാണ്‌വർഷത്തെ നാടകയാത്ര സംഘടിപ്പിച്ചിട്ടുള്ളത്‌. ഗാന്ധിജിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഏതാനും മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ടാണ്‌നാടകം.

വിദേശ അധിനിവേശത്തിനും, വർഗീയതക് കും എതിരെ തന്റെ ജീവിതം കൊണ്ട്‌ ഗാന്ധിജി പോരാടി. ആധുനികകാല ചരിത്രത്തിലെ, സ്വാശ്രയത്വത്തിനും, മതനിരപേക്ഷതക്കും വേണ്ടിയും വർഗീയതയ്‌ക്കും മതതീവ്രവാദത്തിനും സാമ്പത്തിക അധിനിവേശത്തിനും എതിരെയുമുള്ള പോരാട്ടത്തിന്റെ ഉദാത്തമായ പ്രതീകമാണ്‌ ഗാന്ധിജി. ഇന്ത്യൻ ദേശീയ പ്രസ്ഥാനകാലത്ത്‌ ആഗോളവൽക്കരണതിന്റെ പ്രയോക്താക്കൾ സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യമായിരുന്നു. ഇന്ത്യയിലെ സമ്പത്ത്‌ കൊള്ളയടിച്ച്‌ ജനതയെ പാപ്പരാക്കുകയായിരുന്നു അവർ ചെയ്‌തത്‌. അതിനെതിരെയുള്ള ചെറുത്തുനിൽപുകളെ ദുർബലമാക്കാൻ മതസാമുദായികവാദം ശക്തിപ്പെടുത്തുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്‌തു. ഒടുവിൽ രാജ്യത്തെ വിഭജിച്ചുകൊണ്ടാണ്‌ ബ്രീട്ടിഷുകാർ ഇന്ത്യ വിട്ടത്‌. ഇന്ന്‌ ബ്രീട്ടിഷ്‌ സാമ്രാജ്യത്വത്തിന്റെ സ്ഥാനത്ത്‌ അമേരിക്കൻ സാമ്രാജ്യത്വമാണ്‌ ഇന്ത്യക്കുമേൽ കടന്നുകേറുവാൻ ശ്രമിക്കുന്നത്‌. അതിനവർ ഉപയോഗിക്കുന്ന രീതികളും തന്ത്രങ്ങളും വ്യത്യസ്‌തമാണെന്നു മാത്രം.

ഗാന്ധിജി തുടങ്ങിവെച്ച സാമ്രാജ്യത്വ വിരുദ്ധ വർഗ്ഗീയ വിരുദ്ധ സമരങ്ങൾ ഇന്ന്‌ പലരീതികളിലാണെങ്കിലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ചെറുതും വലുതുമായ തോതിൽ നടന്നുകൊണ്ടിരിക്കുകയാണ്‌. വലുപ്പ ചെറുപ്പത്തിൽ വ്യത്യാസമുണ്ടെങ്കിലും ഇന്നത്തെ ജനകീയ സമരങ്ങളുടെയെല്ലാം പൊതുസ്വഭാവം, അവ സാമ്രാജ്യത്വ നയങ്ങളുടെ കെടുതിക്കെതിരെയോ, വർഗ്ഗീയതക്കെതിരെയോ മുതലാളിത്ത വികസന നയങ്ങൾക്കെതിരെയൊ ഉള്ളവയാണ്‌എന്നതാണ്‌. കൂടംകുളത്തും ജൈത്താപ്പൂരിലും നടക്കുന്ന ആണവ നിലയവിരുദ്ധ സമരങ്ങളിലും പരിസ്ഥിതി നശീകരണ നടപടികൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിലും മുസഫർപ്പൂരിലും ഗുജറാത്തിലും അരങ്ങേറിയ വർഗീയതക്കെതിരെയുള്ള സമരങ്ങളിലുമെല്ലാംയാഥാർത്ഥ്യം പ്രകടമാണ്‌. അതേസമയം പ്രാദേശിക തലങ്ങളിൽ കുടിവെള്ള മലിനീകരണത്തിനെതിരെയും, ടോളിനെതിരെയും, അനധികൃത മണലൂറ്റലിന്നെതിരെയും, ഭൂമിയിലെ കടന്നാക്രമണത്തിനെതിരെയും വീടിന്നായും, ഭക്ഷണത്തിനായും എല്ലാം നടക്കുന്ന സമരങ്ങളിലുംപ്രതിരോധവീര്യം പ്രകടമാണ്‌. ചൂഷണത്തിന്റെയും മർദ്ദനത്തിന്റെയും ഭീകര രൂപങ്ങളെ ചെറുക്കുകയും ജനകീയ സമരങ്ങളെ ഉയർത്തുകയും വളർത്തുകയും ചെയ്യേണ്ടത്‌ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

സ്വതന്ത്ര ഇന്ത്യയിൽ വരാനിരിക്കുന്ന വൻ കെടുതികളുടെ ദുസ്സൂചനയായിരുന്നോ ഗാന്ധിവധം? സ്വാതന്ത്ര്യം ലഭിക്കുമ്പോഴേക്കും മഹാത്മജി എല്ലാവർക്കും ഒരു ഭാരമായി തീർന്നിരുന്നോ? മനുവിന്റെ കൈ തട്ടിമാറ്റി കറുത്ത പിസ്റ്റളിൽ നിന്ന്‌ മൂന്നുതവണ നിറയൊഴിക്കുന്നതിന്‌ മുമ്പ്‌ തന്നെ ഹിന്ദുസ്ഥാനും പാക്കിസ്ഥാനുമായി ഭാരതം പിളർന്നുപോയതുവഴി തന്നെ തന്റെ മനസ്സും ശരീരവും പിളർന്ന അവസ്ഥയിലായിരുന്നു ഗാന്ധിജി. തനിക്കേറ്റവും പ്രിയപ്പെട്ടവരും വിശ്വസ്‌തരും ആയവർതന്നെ രാജ്യത്തിന്റെ വിഭജനത്തിന്‌ കൂട്ടുനിൽക്കുന്നതും അധികാരത്തിന്‌ വേണ്ടി ആർത്തിയോടെ പരക്കംപായുന്നതും കണ്ടുകൊണ്ടാണ്‌ ഗാന്ധിജി കണ്ണടച്ചത്‌.

ആറ്‌ പതിറ്റാണ്ടു നീണ്ട സ്വാതന്ത്ര്യാനന്തരകാലത്ത്‌ ഇന്ത്യ വളരെയേറെ വളർന്നിരിക്കുന്നു. എന്നാൽ വളർച്ചയുടെ നേട്ടങ്ങളെല്ലാം പകുത്തെടുത്തും, മുറിച്ചെടുത്തും, വിഭജിച്ചും, വാരിക്കൂട്ടിയും ഒരു ചെറുവിഭാഗം സമൂഹത്തിൽ ആധിപത്യമുറപ്പിച്ചിരിക്കയാണ്‌. ഇപ്പോൾ ഇവരെല്ലാം ചേർന്ന്‌ അവശേഷിച്ച പ്രകൃതി വിഭവങ്ങളും കവർന്നെടുക്കുകയാണ്‌. ഇതിന്റെ നേതൃത്വത്തിലുള്ള സമ്പന്നർക്കിടയിൽ ജാതി-മത-പ്രാദേശിക വ്യത്യാസങ്ങളൊന്നുമില്ല. അതൊക്കെ, ഇക്കൂട്ടർ, തമ്മിൽ തല്ലി മരിക്കാനായി ഭൂരിപക്ഷം വരുന്ന ദരിദ്രരെ ഏൽപ്പിച്ചിരിക്കയാണ്‌. ഈ മേധാവി വർഗം പ്രത്യക്ഷത്തിൽ ഗാന്ധിജിയെ ആദരിക്കുകയും പരോക്ഷമായി അപമാനിക്കുകയും ചെയ്യുന്നു. വാക്കുകളിലൂടെ അംഗീകരിക്കുകയും, പ്രവൃത്തികളിലൂടെ നിഷേധിക്കുകയാണ്‌ ചെയ്യുന്നത്‌.

ഗാന്ധിജിയും അദ്ദേഹം നേതൃത്വം നൽകിയ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും ലക്ഷ്യമാക്കിയത്‌ ഇതൊന്നുമായിരുന്നില്ല. കാർഷിക വികസനത്തിൽ, അധികാര വികേന്ദ്രീകരണത്തിൽ, ഗ്രാമപുരോഗതിയിൽ, സ്വാശ്രയത്വത്തിൽ, സാംസ്‌കാരിക മുന്നേറ്റത്തിൽ, മതേതരത്വത്തിൽ, സർവ്വോപരി ജനാധിപത്യത്തിൽ ഊന്നിയ സമഗ്ര രാജ്യപുരോഗതിയായിരുന്നു ഇന്ത്യ കാംക്ഷിച്ചത്‌. ഇത്തരം പ്രതീക്ഷകളുടെ നാമ്പുകൾപോലും കരിച്ചു കളഞ്ഞുകൊണ്ട്‌ തികച്ചും വ്യത്യസ്‌തമായൊരു ഇന്ത്യയാണ്‌ ഗാന്ധിവധത്തിന്‌ ശേഷം രൂപപ്പെട്ടുവന്നത്‌. ഗ്രാമനഗര അന്തരം, സാമ്പത്തിക അസമത്വം, അധികാര കേന്ദ്രീകരണം, മതഭ്രാന്ത്‌, വർഗ്ഗീയ കലാപങ്ങൾ, വൈദേശിക ആശ്രയത്വം എന്നിവയിലധിഷ്‌ഠിതമായ പുതിയൊരു നവകൊളോണിയൽ വികസനപാതയാണ്‌ ഭരണാധികാരികൾ നമുക്ക്‌ നല്‌കിയത്‌. ഈ നവകൊളോണിയൽപാത ഇന്നത്തെ നവലിബറൽ നയങ്ങളുമായി ചേർന്ന്‌ വീണ്ടും മറ്റൊരു പൂർണ്ണ കൊളോണിയൽ ആശ്രിതത്വത്തെ വരവേൽക്കുകയാണ്‌. കേന്ദ്രസ്ഥാനത്ത്‌, ബ്രിട്ടന്‌ പകരം, അമേരിക്കയാണെന്ന വ്യത്യാസമെ ഉള്ളൂ.

വർഗ്ഗീയത പ്രാദേശിക വൈകാരികതയിൽ നിന്ന്‌ കുതറിമാറി തികഞ്ഞ ഫാസിസ്റ്റ്‌ ശക്തിയായി രൂപപ്പെട്ടിരിക്കുന്നു. അതിനെ മതഭീകരവാദം കൊണ്ട്‌ നേരിടാമെന്ന നിലക്കാണ്‌ മറ്റൊരു വിഭാഗം ഇറങ്ങിപ്പുറപ്പെടുന്നത്‌. എന്നാൽ, രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ തന്നെയാണെന്ന തിരിച്ചറിവ്‌ പ്രധാനമാണ്‌. വർഗ്ഗീയ ഫാസിസം ഇന്നതിന്റെ ഉഗ്രരൂപം കൈവരിക്കുകയും, അത്‌ രാഷ്‌ട്രത്തിന്റെ പരമാധികാരം കൈപ്പിടിയിലാക്കാനു ള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്‌.

നവലിബറൽ അടിമത്വത്തിന്റെയും വർഗ്ഗീയ ഫാസിസത്തിന്റെയും പൊതു ശത്രുവായി ജനാധിപത്യ മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും മാറിയിരിക്കുകയാണ്‌. ശാസ്‌ത്രബോധത്തെ നിരാകരിക്കുന്നതിലും സാങ്കേതിക വിദ്യയെ കച്ചവടവൽക്കരിക്കുന്നതിലും ഇരുകൂട്ടരും ഐക്യപ്പെടുന്നു. ഈ സാഹചര്യം സാധാരണ ജനജീവിതം അസാധ്യമാക്കുന്നു. ജനാധിപത്യ മൂല്യങ്ങളെ തകർത്തെറിയുന്നു.

ഒരു ബദൽ സംസ്‌കാരവും മൂല്യബോധവും ഉയർത്തിപ്പിടിച്ചും, പ്രചരിപ്പിച്ചും കൊണ്ടുമാത്രമേ നാളെയെപ്പറ്റിയുള്ള ശുഭാപ്‌തി വിശ്വാസം ജനമസ്സുകളിൽ ഉറപ്പാക്കാൻ കഴിയൂ. ഭാവിയെപ്പറ്റി പ്രതീക്ഷയില്ലാത്ത, സ്വപ്‌നം കാണാൻ കഴിയാത്ത ജനങ്ങളിൽ നിന്ന്‌ സാമൂഹ്യമാറ്റത്തിനായി ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ആ അവസ്ഥ മാറ്റിയെടുക്കേണ്ടതുണ്ട്‌. ജനങ്ങളിൽ ശുഭാപ്‌തിബോധവും കർമ്മോന്മുഖതയും വളർത്തിയെടുക്കേണ്ടതുണ്ട്‌. ശാസ്‌ത്രബോധത്തിലും മാനവികതയിലും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹിക സമത്വത്തിലും അധിഷ്‌ഠിതമായ ഒരു സമൂഹസൃഷ്‌ടിയാണ്‌ നമ്മുടെ ലക്ഷ്യം. ആ ലക്ഷ്യ സാക്ഷാൽകാരത്തിനുള്ള ഊർജ്ജവും പ്രചോദനവും പ്രദാനം ചെയ്യുന്ന ഉജ്വലപ്രതീകമാണ്‌ ഗാന്ധിജി. അതുതന്നെയാണ്‌ ഗാന്ധി നാടകയാത്രയുടെ പ്രസക്തിയും പ്രാധാന്യവും.

പരിപാടി

രണ്ട് നാടകസംഘങ്ങൾ ജനുവരി 26 ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്നും പയ്യന്നൂർ ഗാന്ധി പാർക്കിൽ നിന്നും യാത്ര ആരംഭിക്കും. 96 കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിച്ച് ഫെബ്രുവരി 19 ന് വടക്കൻ ജാഥ പാലക്കാടും തെക്കൻ ജാഥ തൃശ്ശൂരിലും സമാപിക്കും

രചന

പ്രശസ്ത കവി സച്ചിദാനന്ദൻ 1995ൽ എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച നാടകമാണ് ഗാന്ധി. പ്രസ്തുത കൃതിയെ അധികരിച്ച് ടിവി വേണുഗോപാലൻ, എൻ വേണുഗോപാലൻ, ബിഎസ് ശ്രീകണ്ഠൻ എന്നിവർ ചേർന്ന് പുതിയ രംഗഭാഷ്യം തയ്യാറാക്കുന്നു.

സംവിധാനം

സമകാലീന മലയാള നാടക വേദിയിലെ ശ്രദ്ധേയനായ മനോജ് നാരായണനാണ് ഗാന്ധി സംവിധാനം ചെയ്യുന്നത്.

Categories: Updates