സ്‌കൂള്‍ പഠനത്തിനായുള്ള പിരിയഡുകളുടെ എണ്ണം കൂട്ടാനും ഉച്ചഭക്ഷണ സമയം പകുതിയായി വെട്ടിക്കുറയ്‌ക്കാനും നിര്‍ദ്ദേശിക്കുന്ന എസ്‌ സി ഇ ആര്‍ ടി റിപ്പോര്‍ട്ട്‌ പൊതുവിദ്യാഭ്യസ ഡയറക്‌ടര്‍ക്ക്‌ സമര്‍പ്പിച്ചതായി അറിയുന്നു.
പുതിയ പാഠ്യപദ്ധതി 1997 ല്‍ നടപ്പിലാക്കിയതു മുതല്‍ അക്കാദമിക ചര്‍ച്ചകളില്‍ ഗൗരവമായി ഉന്നയിച്ചു വരുന്ന പ്രശ്‌നമാണ്‌ പീരിയഡുകളുടെ സമയം വര്‍ധിപ്പിക്കണമെന്നത്‌. പ്രവര്‍ത്തനോന്മുഖമായ ക്ലാസ്‌ മുറികളില്‍ നിലവിലുള്ള പീരിയഡിന്റെ സമയത്തിനുള്ളില്‍ നിരന്തരമൂല്യനിര്‍ണ്ണയമടക്കമുള്ള പഠനപ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല എന്നത്‌ ഇതുമായി ബന്ധമുള്ളവര്‍ നിരന്തരമായി ഉന്നയിച്ചു വരുന്നതാണ്‌. ഈ പ്രശ്‌നത്തെ ശാസ്‌ത്രീയമായി അഭിസംബോധന ചെയ്യുന്നതിനു പകരം പിരിയഡിന്റെ സമയം വെട്ടിക്കുറയ്‌ക്കുകയും ഉച്ചഭക്ഷണ സമയം ഉപയോഗിച്ച്‌ 35 മിനുട്ടിന്റെ പുതിയൊരു പീരിയഡ്‌ ചേര്‍ക്കുകയും ചെയ്യുന്നതിനുള്ള തലതിരിഞ്ഞ നിര്‍ദ്ദേശമാണ്‌ എസ്‌ സി ഇ ആര്‍ ടി മുന്നോട്ടുവെച്ചതെന്ന്‌ മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. അക്കാദമികമായ എന്തു പഠനത്തിന്റെ പിന്‍ബലത്തിലാണ്‌ ഈ നിര്‍ദ്ദേശം എന്ന്‌ എസ്‌ സി ഇ ആര്‍ ടി വ്യക്തമാക്കണം.
ഉച്ചഭക്ഷണ വിതരണവും അത്‌ ഭക്ഷിക്കലും ശുചീകരണ പ്രവര്‍ത്തനങ്ങളും നിലവിലുള്ള ഒരു മണിക്കൂര്‍ സമയം കൊണ്ടു തന്നെ പല വിദ്യാലയങ്ങളിലും ബുദ്ധിമുട്ടിയാണ്‌ നിര്‍വഹിച്ചുപോരുന്നത്‌. ഉച്ചഭക്ഷണം അര മണിക്കൂറായി വെട്ടിക്കുറച്ച്‌ വിശ്രമത്തിനുള്ള യാതൊരു അവസരവും നല്‍കാതെ കുട്ടികളെ പീഡിപ്പിക്കുന്നത്‌ അങ്ങേയറ്റം ക്രൂരതയാണ്‌. കുട്ടികള്‍ തമ്മിലുള്ള ഇടപഴകലിനും അതുവഴിയുള്ള സാമൂഹ്യവല്‌ക്കരണത്തിനും ഉള്ള അവസരമാണ്‌ ഇതിലൂടെ നിഷേധിക്കപ്പെടുന്നത്‌. വിദ്യാഭ്യാസ മനഃശാസ്‌ത്രത്തിന്റെയോ ലോകം അംഗീകരിച്ച കുട്ടികളുടെ അവകാശങ്ങളുടെയോ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്റെയോ യാതൊരു പിന്‍ബലവും ഇല്ലാതെ ഇത്തരം തുഗ്ലക്ക്‌ പരിഷ്‌കാരങ്ങള്‍ പൊതു വിദ്യാഭ്യാസം മാത്രം തുണയായിട്ടുള്ള കേരളത്തിലെ എണ്‍പത്‌ ശതമാനം ജനങ്ങള്‍ക്കും നേരെയുള്ള കടന്നാക്രമണമാണ്‌. ഇത്തരം വികലമായ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കേരള സര്‍ക്കാറിനോട്‌ അഭ്യര്‍ത്ഥിക്കുന്നു.

Categories: Updates