മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ പലതട്ടുകളായി വിഭജിക്കുന്നതിലേക്ക് നയിക്കുന്ന പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് 2019 കടന്നുപോയത്. ഇന്ത്യയിലാകമാനം കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പല സംഘര്‍ഷങ്ങളിലും കലാപങ്ങളിലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിഭജനത്തിന്റെ സൂചനകള്‍ വ്യക്തമാണ്. ഈയൊരു പശ്ചാത്തലത്തിലാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ശിങ്കിടിമുങ്കന്‍ എന്ന കഥാപാത്രത്തെ കേന്ദ്രസ്ഥാനത്ത് നിറുത്തി, അന്ധവിശ്വാസങ്ങള്‍ക്കെതിരെ യുക്തിചിന്താപരമായ നിലപാടുകള്‍ എടുത്തിരുന്ന സഞ്ജയന്‍, മാധവിക്കുട്ടി, ചുള്ളിക്കാട്, മുല്ലനേഴി, കാള്‍സാഗന്‍ എന്നിവരുടെ ഏതാനും രചനകളെ ഉപജീവിച്ച് ഈ ഗ്രന്ഥം രചിച്ചിരിക്കുന്നത്.
വൈക്കം മുഹമ്മദ് ബഷീര്‍ അടിയുറച്ച വിശ്വാസിയായിരുന്നു. എന്നാല്‍ മതത്തില്‍ അടിയുറച്ച് വിശ്വസിക്കുമ്പോഴും മതവിശ്വാ സത്തെ ഉപയോഗിച്ച് മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതിനെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു, പരിഹസിച്ചിരുന്നു. അത്ഭുതങ്ങളുടെ പേരില്‍ അശാസ്ത്രീയത പ്രചരിപ്പിക്കുന്നതി നെയും അദ്ദേഹം എതിര്‍ത്തിരുന്നു. മുസ്ലീങ്ങളെല്ലാം പാക്കിസ്ഥാനി ലേക്ക് പൊയ്‌ക്കൊള്ളണം എന്നൊരു നിയമം വന്നാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് 1969ല്‍ എഴുതിയ നേരും നുണയും എന്ന പേരിലുള്ള രചനയിലൂടെ അദ്ദേഹം പറയുന്ന ഉത്തരം, എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ പാക്കിസ്ഥാനിലേക്കും ചന്ദ്രനിലേക്കും അയക്കണമെന്ന് ആക്രോശിക്കുന്ന ആനുകാലികാവസ്ഥയില്‍ ഇന്നും ഏറെ പ്രസക്തമാണ്. പശുവിന്റെ പേരില്‍ കലാപങ്ങള്‍ നടക്കുമ്പോള്‍ മാധവിക്കുട്ടിയുടെ വിശുദ്ധപശുവും, അന്ധവിശ്വാസങ്ങളും യുക്തിരാഹിത്യവും ശക്തിപ്പെടുമ്പോള്‍ സഞ്ജയന്റെ രുദ്രാക്ഷമാഹാത്മ്യവും പുനര്‍വായന ആവശ്യപ്പെടുന്ന കൃതികള്‍ തന്നെ.
അങ്ങനെയൊരു പുനര്‍വായനക്കുള്ള പരിശ്രമമാണ് ഈ പുസ്തകത്തിലൂടെ നടത്തുന്നത്. ജനാധിപത്യവും മതേതരത്വവും അട്ടിമറിക്കപ്പെടുകയും അന്ധവിശ്വാസങ്ങളും യുക്തിരാഹിത്യവും മേല്‍ക്കൈ നേടുകയും ചെയ്യുന്ന വര്‍ത്തമാനകാലാവസ്ഥയില്‍ ശാസ്ത്രബോധത്തെ സമൂഹത്തിന്റെ പൊതുബോധമാക്കിമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഇത്തരം പുനര്‍വായനകള്‍ ഏറെ പ്രസക്തമാണെന്ന് ഞങ്ങള്‍ കരുതുന്നു.
രചന-ജോജി കൂട്ടുമ്മൽ
വില 100 രൂപ

Categories: Updates