അതിരപ്പിള്ളി: സര്‍ക്കാര്‍ പിന്മാറണം – കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

ജനങ്ങളുടെ വ്യാപകമായ എതിർപ്പിനെത്തുടർന്ന് നടപ്പിലാക്കേണ്ടതില്ലെന്ന സര്‍ക്കാറിന്റെ മുന്‍ തീരുമാനത്തിനെതിരായി അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കു വേണ്ടി വീണ്ടും നീക്കം നടത്തുന്നത് ജനവിരുദ്ധമാണ്. ജൈവവൈവിധ്യ സംരക്ഷണത്തിനായി ലോകമെങ്ങും നിലകൊള്ളുമ്പോള്‍ അതിനെതിരായ ഈ അശാസ്ത്രീയ പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി ബദല്‍ സാധ്യതകള്‍ ആലോചിക്കുകയാണ് വേണ്ടതെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്‌ അഭിപ്രായപ്പെട്ടു.
ആഗോളതാപനത്തിന്റെ ഭാഗമായ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കുന്നതിന് വനസംരക്ഷണം അനിവാര്യമാണെന്നിരിക്കേ ജൈവവൈവിധ്യ സമ്പന്നമായ 22 ഹെക്ടര്‍ പുഴയോരക്കാടുകള്‍ അടക്കം 138 ഹെക്ടര്‍ വനം ഇല്ലാതാക്കുന്ന ഈ പദ്ധതി എങ്ങനെയാണ് അനിവാര്യം ആവുന്നത്? പുഴയോരക്കാടുകളില്‍ മാത്രം കാണുന്ന അപൂര്‍വ്വവും വംശനാശഭീഷണി നേരിടുന്നതുമായ അനേകം ജന്തു-സസ്യ-മത്സ്യ വൈവിധ്യ സമ്പത്ത് എന്നെന്നേക്കുമായി ഇല്ലാതാക്കാന്‍ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ.
പകരം പരിസ്ഥിതി ആഘാതങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കിയുള്ള ബദൽ സാദ്ധ്യതകളെ കുറിച്ചുള്ള അന്വേഷണമാണു വേണ്ടത്. സൗരോര്‍ജമടക്കമുള്ള പാരമ്പര്യേതര ഊര്‍ജ്ജോത്പ്പാദനത്തിന്റെ മേഖലയില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടുള്ള സാഹചര്യത്തില്‍ ചെലവു കുറഞ്ഞതും കാലതാമസമില്ലാത്തതുമായ വൈദ്യുത പദ്ധതികള്‍ക്കാണ് മുന്‍ഗണന നല്‍കേണ്ടത്. ഇതു പോലുള്ള ബദലുകളാണ് സമവായം എന്ന നിലയിൽ സർക്കാർ പരിഗണിക്കേണ്ടത്.
ലോകത്തിലെ ജൈവ വൈവിധ്യ ഹോട്ട്സ്പോട്ടുകളില്‍ ഒന്നായ പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തേയും ഭൂപ്രകൃതിയേയും ജലസ്രോതസ്സുകളേയും ബാധിക്കുന്ന ഒരു പദ്ധതിയും ഇനി നമുക്കു താങ്ങാനാവില്ല. രണ്ടു പ്രളയങ്ങൾ തന്ന മുന്നറിയിപ്പുകൾ കണക്കിലെടുത്തെങ്കിലും പശ്ചിമഘട്ടത്തെ ബാധിക്കുന്ന പദ്ധതികൾ വേണ്ട എന്ന നയപരമായ തീരുമാനം സർക്കാർ എടുക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ അതിരപ്പിള്ളി പദ്ധതിക്കു വേണ്ടി ഇപ്പോള്‍ കെ.എസ്.ഇ.ബി മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശം പുനഃപരിശോധിക്കണമെന്നും നിലവിലുള്ള പദ്ധതി നിര്‍ദ്ദേശത്തില്‍ നിന്ന് പിന്മാറി ബദല്‍ സാധ്യതകള്‍ ആലോചിക്കണമെന്നും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു.

ഏ. പി. മുരളീധരന്‍
പ്രസിഡന്റ്
രാധന്‍ കെ
ജനറല്‍ സെക്രട്ടറി

Categories: Articles