(സംസ്ഥാന സമ്മേളനത്തില് അംഗീകരിച്ച പ്രമേയം)
വികസനം ഒരു സാമൂഹികപ്രക്രിയയാണ്. ജനങ്ങള്‍ നേരിടുന്ന നിത്യജീവിത പ്രശ്‌നങ്ങള്‍ പ്രധാനമായും സാമൂഹികമായ കാരണങ്ങളാലാണ് ഉണ്ടാകുന്നതെന്നതിനാല്‍ അവയ്ക്കുള്ള പരിഹാരവും സാമൂഹികമാണ്. എന്നാലിന്ന് കേരളത്തിലുടനീളം വികസനനായകരെ സൃഷ്ടിക്കുംവിധം വികസനപ്രവര്‍ത്തനങ്ങളെ വ്യക്തിപരമായ നേട്ടങ്ങളാക്കിയും ‘സംഭാവനകളാ’യും മാറ്റുകയാണ്. ഇതിനുള്ള സാഹചര്യമൊരുക്കുന്നത് പ്രധാനമായും എം.പി/എം.എല്‍.എ. ഫണ്ടുകളാണ്.
വികനസമെന്നാല്‍ പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്ന, അസമത്വം കുറയ്ക്കുന്ന, സ്ഥായിത്വവും തുടര്‍നിലനില്‍പ്പും ഉറപ്പാക്കുന്ന ഉല്പാദനാധിഷ്ഠിതമായ ഒരു സാമൂഹികരാഷ്ട്രീയ പ്രക്രിയയാണ്. അതുറപ്പാക്കാന്‍ ഏറ്റവും അനുയോജ്യമായ ഭരണസംവിധാനം തദ്ദേശഭരണ സ്ഥാപനങ്ങളാണ്. കേരളത്തിലാകട്ടെ, തദ്ദേശഭരണസ്ഥാപനങ്ങള്‍ വളരെ ശക്തവും ആഴത്തില്‍ വേരോടിയതുമാണ്.
73, 74 ഭരണഘടനാ ഭേദഗതികളുടെ പശ്ചാത്തലത്തില്‍ ശക്തിപ്പെട്ട ത്രിതല ഭരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്ന രീതിയിലാണ് എം.പി., എം.എല്‍.എ. ഫണ്ടുകളുടെ വിനിയോഗം നടക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ഈ വകയില്‍ ഇന്ന് ചെലവാക്കുന്നത്. ഈ ഫണ്ടുകള്‍ വിനിയോഗിക്കുമ്പോള്‍ പലപ്പോഴും മുന്‍ഗണന കിട്ടുന്നത് യഥാര്‍ത്ഥ ജനകീയ പ്രശ്‌നങ്ങള്‍ക്കല്ല, മറിച്ച് പ്രാദേശിക/വ്യക്തിതാല്പര്യങ്ങള്‍ക്കാണ്. ഈ വക ചെലവുകള്‍ക്ക് ഏറെ പ്രചരണം ലഭിക്കുന്നതിനാല്‍ നിയമസഭ/പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ തുടര്‍ന്നും മത്സരിക്കുന്ന നിലവിലുള്ള എം.എല്‍.എ.മാര്‍/എം.പി.മാര്‍ക്കാണ് എതിര്‍സ്ഥനാര്‍ഥികളെക്കാള്‍ വാര്‍ത്താ പ്രാധാന്യം കിട്ടുന്നത്. ഇത് സര്‍ക്കാര്‍ ചെലവുകളില്‍ ലഭിക്കുന്നതാണെന്നും തിരിച്ചറിയേണ്ടതുണ്ട്. സംസ്ഥാനസര്‍ക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നേരിട്ടുനടത്തുന്ന പ്രവര്‍ത്തനങ്ങള്‍പോലും എം.എല്‍.എ.യുടെ വ്യക്തിപരമായ സംഭാവനയായാണ് പ്രചരണം. ഇതൊക്കെ ജനാധിപത്യ വികേന്ദ്രീകരണത്തിന്റെ സത്തയ്ക്ക് എതിരാണ്. ഈ സാഹചര്യത്തില്‍ ജനകീയ വികസനം, ജനാധിപത്യ വികേന്ദ്രീകരണം എന്നിവയ്ക്ക് കൂടുതല്‍ ശക്തിപകരുംവിധം താഴെപ്പറയുന്ന നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 53-ാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.
1. എം.പി. ഫണ്ട് സംവിധാനം നിര്‍ത്തലാക്കി ആ തുക കൂട്ടിച്ചേര്‍ത്തുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര പദ്ധതി വിഹിതം വര്‍ധിപ്പിക്കുക. ഈ പ്രക്രിയയില്‍ പ്രാദേശിക പിന്നോക്കാവസ്ഥ, സാമൂഹിക സാമ്പത്തിക വികസന സൂചികകള്‍ എന്നിവയൊക്കെ പരിഗണിക്കണം. അത്തരം ഫണ്ട് ഉപാധികളില്ലാതെ ചെലവഴിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അവകാശം നല്‍കണം.
2. എം.എല്‍.എ. ഫണ്ട് പൂര്‍ണമായും നിര്‍ത്തലാക്കി ആ തുക തദ്ദേശ ഭരണസമിതികള്‍ക്ക് വീതിച്ചുനല്‍കുക.

Categories: Updates