പരിഷത്ത് ജില്ലാവാര്‍ഷികസമ്മേളനം 2012 ഏപ്രില്‍ 21, 22 തീയതികളില്‍ വളയന്‍ചിറങ്ങര ഗവ. എല്‍.പി. സ്‌കൂളില്‍ നടന്നു. 21-ാം തീയതി രാവിലെ 10 മണിക്ക് സമ്മേളനം പെരുമ്പാവൂര്‍ എം.എല്‍.എ. സാജു പോള്‍ ഉദ്ഘാടനം ചെയ്തു. പരിഷത്ത് പ്രവര്‍ത്തകനെന്ന നിലയിലുള്ള തന്റെ ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവച്ചു. സാക്ഷരതാകാലത്തെ അക്ഷരകലാജാഥയിലെ കലാപരിപാടികളില്‍ ബ്രഹ്തിന്റെ “എന്തിന്നധീരത……” എന്ന സംഗീതശില്പം ചിന്തയിലും കാഴചപ്പാടിലും വഴിത്തിരിവായത് അദ്ദേഹം അനുസ്മരിച്ചു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകൊണ്ട് സമൂഹത്തിനുണ്ടായ മാറ്റം ശ്രദ്ധേയമാണ്. നാം പുരോഗമിക്കുന്തോറും അന്ധവിശ്വാസങ്ങളും ഏറുന്ന വൈരുദ്ധ്യം എന്തുകൊണ്ട് ? മദ്യം, ഉപഭോഗാസക്തി മാലിന്യപ്രശ്‌നങ്ങള്‍ തുടങ്ങിയവ കുതിച്ചുകയറുന്നത് കേവലസാക്ഷരതയ്ക്കപ്പുറം വളര്‍ന്നുവരേണ്ട സാമൂഹ്യാവബോധത്തിന്റെ അഭാവം എടുത്തുകാട്ടുന്നു. ഇന്നത്തെ തലമുറയില്‍ ഗാന്ധിജിയോ ടാഗോറോ ഇ.എം.എസ്സോ എ.കെ.ജിയോ സ്വാധീനമാകുന്നില്ല. പുതിയതലമുറയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നത് ടിന്റുമോന്‍ ആണ്. വികലവും പ്രതിലോമപരവുമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുകയാണ് ഹാസ്യത്തിന്റെ ബാനറില്‍ ഇത്തരം മേമ്പൊടികള്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു

സമ്മേളനത്തില്‍ പ്രശസ്തകഥാകാരന്‍ വൈശാഖന്‍ മുഖ്യപ്രഭാഷണം നടത്തി. താന്‍ പ്രത്യേകിച്ച് ഒരുമേഖലയിലും വിദഗ്ധനല്ലെന്നും എന്നാലും പല വിഷയങ്ങളും ശ്രദ്ധിക്കാറുണ്ടെന്നും പറഞ്ഞുകൊണ്ട് തുടങ്ങിയ അദ്ദേഹം ഒരു കഥാകാരനെന്ന നിലയില്‍ കാര്യങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുക അനിവാര്യമാണെന്ന് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ഉപയോഗിക്കുന്ന മനോരോഗ ഔഷധങ്ങളുടെ മൂന്നിലൊന്ന് മലയാളികളാണ് ഉപയോഗിക്കുന്നതെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു നൂറ്റാണ്ടിനു മുമ്പ് വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ചത് അയിത്തം, ഒച്ചാട്ട് പോലുള്ള അനാചാരങ്ങളുടെ പേരില്‍ സ്ഥൂലമായ അര്‍ത്ഥത്തിലാണെങ്കില്‍ ഇന്ന് ഭ്രാന്ത് സൂക്ഷ്മമായ അര്‍ത്ഥത്തില്‍ സമൂഹത്തെ ഗ്രഹിച്ചിരിക്കുന്നു. കേരളീയര്‍ക്ക് മനുഷ്യരിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു. ഇവിടെ പരിഷത്ത് ഇടപെടണം. ‘കുബേര്‍ കുഞ്ച്’ പോലുള്ള ശുദ്ധതട്ടിപ്പിന്റെ പേരില്‍ 2 കോടി രൂപ എറണാകുളം ജില്ലയില്‍ നിന്നുമാത്രം സമാഹരിക്കാന്‍ അന്ധവിശ്വാസികളായ ഇരകള്‍ ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്ന സ്ഥിതിയല്ലേ ? സാമാന്യജീവിതവ്യവഹാരങ്ങളില്‍ യുക്തിപൂര്‍വ്വം ചിന്തിക്കാന്‍ കഴിയുമ്പോഴും ശാസ്ത്രീയചിന്താഗതിയില്‍ കേരളീയര്‍ ഇപ്പോഴും ദരിദ്രരാണ്. മാധ്യമങ്ങള്‍ ഫ്യൂഡല്‍-കൊളോണിയല്‍ മൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തല്പരരാണ്. ജനപ്രിയതയാണ് അവരെ നയിക്കുന്നത്, ജനഹിതമല്ല

വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുക വളരെ എളുപ്പമാണ്. എന്നാല്‍ ശാസ്ത്രബോധം വ്യാപിപ്പിക്കുക കഠിനമായ വെല്ലുവിളിതന്നെയാണ്. ജനങ്ങളില്‍നിന്നും അകലം പാലിക്കുന്നതും ഭാഷ ക്ലിഷ്ടമാക്കുന്നതും പ്രശ്‌നം രൂക്ഷമാക്കുന്നു. ചോദ്യം ചോദിക്കുന്നതിനുള്ള മനോഭാവമാണ് ശാസ്ത്രവളര്‍ച്ചയ്ക്ക് പ്രേരണയായത്. ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ ഗ്രീസില്‍ കണ്ടെത്തിയ ക്ലപ്‌സിഡ്ര എന്ന തവി പോലുള്ള ഉപകരണം വായുവിന്റെ സാന്നിദ്ധ്യം മനസ്സിലാക്കാന്‍ ഇടയാക്കിയ സാഹചര്യം ശ്രദ്ധേയമാണ്. മനുഷ്യനിലുളള വിശ്വാസം അംഗീകരിക്കാത്ത ശാസ്ത്രജ്ഞരും ധാരാളമുണ്ട്. അവരാണ് ചന്ദ്രയാന്‍ വിക്ഷേപണത്തിനുമുമ്പ് തുലാഭാരം നടത്തുന്നത്. ഫാസിസത്തിനു പിന്നിലും ശാസ്ത്രജ്ഞര്‍ ധാരാളമായി പ്രവര്‍ത്തിച്ചിരുന്നു. പ്രപഞ്ചനിയന്ത്രണം മറ്റാരിലോ ആണെന്ന വിശ്വാസം യഥാര്‍ത്ഥത്തില്‍ അരക്ഷിതബോധമാണുണ്ടാക്കുക. ശാസ്ത്രബോധം സുരക്ഷിതത്വം നല്കുന്നു. മനുഷ്യരിലുള്ള വിശ്വാസമില്ലായ്മയുടെ പ്രകടിതാവസ്ഥയാണ് താരാരാധനയില്‍ കാണുന്നത്. വലുതിനോടുള്ള ആരാധന, എന്തിനേയും നിഗൂഢവത്കരിച്ച് വിധേയപ്പെടല്‍ എന്നിവയെല്ലാം മനുഷ്യന്റെ അധമബോധത്തിന്റെ പ്രകടനമാണ്. ധൈഷണികചിന്തയ്ക്ക് വിലനല്കാതെ മിഥ്യയായ ഊതിവീര്‍പ്പിച്ച ബിംബങ്ങളെ പ്രതിഷ്ഠിക്കുന്ന അവസ്ഥക്കെതിരെ പരിഷത്ത് ശക്തമായ നിലപാടെടുക്കണം. 

ബൈബിളിലും പുരാണങ്ങളിലും   സൂര്യനെ ചലിക്കാതെ ഉറപ്പിച്ചുനിര്‍ത്തിയ കഥ പറയുന്നു.  സൂര്യന്‍ അഥവാ ഭൂമി നിന്നാല്‍ എല്ലാ വസ്തുക്കളും സെക്കന്റില്‍ 18 കി.മീ. വേഗത്തില്‍ തെറിച്ചുപോകുമെന്ന ശാസ്ത്രവസ്തുത പറയാന്‍  കഴിയണം.  കാര്യസാധ്യത്തിനായി പൊങ്കാലയിടുന്നവരോട് ഐന്‍സ്റ്റീന്റെയും ഗാന്ധിജിയുടെയും അമ്മമാര്‍ അങ്ങനെ ചെയ്തിട്ടല്ല മഹാന്മാരായ മക്കളെ ലഭിച്ചതെന്ന് പറയണം. മാനവികത ഉള്‍ച്ചേര്‍ന്നആത്മാവ്ഇല്ലാത്ത ആത്മീയതയുടെ വ്യാപനമാകട്ടെ നമ്മുടെ ലക്ഷ്യം.

ജില്ലാപ്രസിഡന്റ് കെ.എസ്. രവി ഉദ്ഘാടനസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു.  സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ.ഗോപാലകൃഷ്ണന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ കെ. രവി നന്ദിയും പറഞ്ഞു.  പറവൂര്‍ ജോഷിയും സംഘവും ആലപിച്ച “വിശ്വാസങ്ങള്‍ തിരുത്തിയെഴുതിയ……”എന്നുതുടങ്ങുന്ന ഗാനത്തോടെയാണ് പ്രതിനിധി സമ്മേളനം ആരംഭിച്ചത്. പിന്നിട്ട വര്‍ഷം നമ്മെ വിട്ടുപിരിഞ്ഞ എ.ടി.ദേവസ്യ (കോതമംഗലം), മണിച്ചേട്ടന്‍ (കോലഞ്ചരി), നീതു (എറണാകുളം), പൊന്നുടീച്ചര്‍ (കോതമംഗലം), സി.എന്‍. കുട്ടപ്പന്‍ (കൂത്താട്ടുകുളം), കെ.എസ്.എസ്. ജോര്‍ജ് (തൃപ്പൂണിത്തുറ), മുല്ലനേഴി, കെ.ആര്‍.രാജന്‍ ഐ.എ.എസ്.എന്നിവരെ അനുസ്മരിച്ചുകൊണ്ട് എന്‍.യു.ഉലഹന്നാന്‍ സംസാരിച്ചു.

പ്രസിഡന്റ് കെ.എസ്. രവി പ്രതിനിധിസമ്മേളനത്തില്‍ ആമുഖാവതരണം നടത്തി. ആഗോളദേശീയപ്രാദേശികസംഭവവികാസങ്ങള്‍ വിലയിരുത്തിക്കൊണ്ട്് പരിഷത്തിന്റെ ദൗത്യവും പ്രവര്‍ത്തകരുടെ കടമയും ഊന്നിപ്പറഞ്ഞ അവതരണത്തിനുശേഷം ജില്ലാസെക്രട്ടറി വാര്‍ഷികറിപ്പോര്‍ട്ടും ട്രഷറര്‍ ഡോ.കെ.പി.നാരായണന്‍ വരവുചെലവുകണക്കും ഓഡിറ്റര്‍ സി. ബാബുരാജ് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.  തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ച വിവിധ മേഖലാഗ്രൂപ്പുകളില്‍ നടത്തി.  ഗ്രൂപ്പ് റിപ്പോര്‍ട്ടിന്റെ മുന്നോടിയായി വൈപ്പിന്‍ സുരേഷ്, തൃപ്പൂണിത്തുറ പ്രേമ എന്നിവര്‍ ഗാനം ആലപിച്ചു. താഴെപ്പറയുന്നവര്‍ മേഖലയ്ക്കുവേണ്ടി റിപ്പോര്‍ട്ടിംഗ് നടത്തി

1. എന്‍.കെ.സുകുമാരന്‍ (അങ്കമാലി)

2. കെ.കെ.വിജയപ്രകാശ് (ആലങ്ങാട്)

3. ടി.കെ.ബിജു (മുളന്തുരുത്തി)

4. ജിതിന്‍ വര്‍ഗീസ് (കോലഞ്ചേരി)

5. ഷാജു വര്‍ഗീസ് (കോതമംഗലം)

6. അനില്‍കുമാര്‍ (പറവൂര്‍)

7. ഷാജി (തൃപ്പൂണിത്തുറ)

8. കെ.കെ.ഷൈജു (കൂത്താട്ടുകുളം)

9. നിഷാദ് (എറണാകുളം)

10. കെ.കെ.ഭാഗ്യലക്ഷ്മി (മൂവാറ്റുപുഴ)

11. എന്‍.വി.രാധാകൃഷ്ണന്‍ (വൈപ്പിന്‍)

12. സി.എന്‍.രഞ്ജിത്ത് (പെരുമ്പാവൂര്‍)

13. എ.പി.ജി.നായര്‍ (പാറക്കടവ്)

തുടര്‍ന്ന് വളയന്‍ചിറങ്ങരയുടെ ഉള്‍പ്രദേശങ്ങള്‍ ചുറ്റി പ്രതിനിധികള്‍ ഗ്രാമജാഥ നടത്തി

സംഘടനാരേഖയുടെ രണ്ടാം ഭാഗത്തിന്റെ അവതരണം നിര്‍വാഹകസമിതിയംഗം കെ.രാധാകൃഷ്ണന്‍ നടത്തി. കേരളത്തിന്റെ സാമൂഹ്യരംഗം വിലയിരുത്തി മാറ്റത്തിന്റെ അനിവാര്യത വിശകലനം ചെയ്തശേഷം മറ്റൊരുകേരളസൃഷ്ടിക്ക് ആഹ്വാനം ചെയ്യുന്ന സംഘടന എന്ന നിലയില്‍ പരിഷത്തിന്റെ സംഘടനാപരമായ ഊര്‍ജ്ജ്വസ്വലതയ്ക്കും നവീകരണത്തിനും അനുവര്‍ത്തിക്കേണ്ട സമീപനങ്ങളും നിര്‍ദ്ദേശങ്ങളും ഉരുത്തിരിച്ചെടുക്കുകയാണ് രേഖയുടെ ലക്ഷ്യം. പ്രതിനിധികള്‍ 5 ഗ്രൂപ്പുകളായി തിരിഞ്ഞ് രേഖ ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ടിംഗ് നടത്തി.    രണ്ടാം ദിവസമായ ഏപ്രില്‍ 22 ഭൗമദിനമായതിനാല്‍ സ്‌കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നട്ടുകൊണ്ടാണ് വാര്‍ഷികനടപടികള്‍ പുനരാരംഭിച്ചത്. നിര്‍വ്വാഹകസമിതിയംഗം കെ.വിജയനാണ് തൈ നട്ടത്. ഹരി ചെറായി ആലപിച്ച ഭൂമിഗീതത്തിനുശേഷം പദയാത്രയില്‍ പൂര്‍ണ്ണസമയംനടന്ന 7 പ്രവര്‍ത്തകരെയും കലാജാഥയില്‍ അംഗങ്ങളായിരുന്ന 4 പേരെയും പ്രതിനിധികള്‍ക്ക് പരിചയപ്പെടുത്തി. താഴെ പറയുന്നവരായിരുന്നു ജില്ലയില്‍ നിന്നുളള സ്ഥിരം പദയാത്രികര്‍. 

1. കെ.കെ.പ്രദീപ്കുമാര്‍ (മുളന്തുരുത്തി)

2. കെ.രവി (പെരുമ്പാവൂര്‍)

3. കെ.സി.അപ്പു (തൃപ്പൂണിത്തുറ)

4. എന്‍.കെ.സുരേഷ് (വൈപ്പിന്‍)

5. ടി.ടി.പൗലോസ് (കോലഞ്ചേരി)

6. എന്‍.യു.ഉലഹന്നാന്‍ (കൂത്താട്ടുകുളം)

7. കെ.ആര്‍.ശാന്തിദേവി (പറവൂര്‍)

കലാജാഥാംഗങ്ങള്‍

1. ഷാജി (തൃപ്പൂണിത്തുറ)

2. അമ്പിളി (തൃപ്പൂണിത്തുറ)

3. സതീഷ് (കോലഞ്ചേരി)

4. നയന (എറണാകുളം)

ജില്ലാ സെക്രട്ടറി കെ.പി. സുനിലാണ് ഇവരെ സദസ്സിന് പരിചയപ്പെടുത്തിയത്. റിപ്പോര്‍ട്ട് ചര്‍ച്ച, കണക്ക് എന്നിവയോടുള്ള മേഖലാചര്‍ച്ചയ്ക്കുള്ള ജില്ലാകമ്മറ്റിയുടെ വിശദീകരണം യഥാക്രമം സെക്രട്ടറിയും ട്രഷററും നല്‍കി. തുടര്‍ന്ന് റിപ്പോര്‍ട്ടും കണക്കും കൗണ്‍സില്‍ പാസാക്കി. 

ദേശീയഗണിതശാസ്ത്രവര്‍ഷാചരണത്തിന്റെ പശ്ചാത്തലത്തില്‍ ഗണിതശാസ്ത്രവും മാനവപുരോഗതിയും എന്ന വിഷയത്തില്‍ സി.പി.നാരായണന്‍ ക്ലാസ്സെടുത്തു. ജില്ലയിലെ പ്രധാനപ്രവര്‍ത്തകനായിരുന്ന വിട്ടുപിരിഞ്ഞ കെ.വിജയകുമാറിനെ അനുസ്മരിച്ചുകൊണ്ടാണ് സി.പി.ക്ലാസ് തുടങ്ങിയത്. പരിഷത്ത് രീതികളോട് വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്റെ  സമീപനം സംഘടനയ്ക്ക് കൈമുതലായിരുന്നു. മുന്‍പ്രവര്‍ത്തകരുടെ സംഭാവനകളെ ഉള്‍ക്കൊണ്ടുകൊണ്ട് പുതിയമേഖലകളിലേക്ക് നാം കടന്നുകയറണം. നാം ഓരോ മേഖലയിലും തനതായ സമീപനം വച്ചുപുലര്‍ത്തുന്നു. പഠനമാധ്യമം മാതൃഭാഷയാക്കണമെന്ന് നാം ഊന്നിപ്പറയുന്നു. അത് പ്രാദേശികഭാഷയാകുന്നതാണ് കൂടുതല്‍ ശരി. ഇംഗ്ലീഷ്മീഡിയം അിറവിന്റെ  മീഡിയമോ നിര്‍മ്മാണമോ ഉറപ്പാക്കുന്നില്ല. കേവലം ഭാഷാപഠനമാണവിടെ നടക്കുന്നത്. ഇന്ത്യ ലോകത്തിനു സംഭാവനചെയ്ത ഏറ്റവും വലിയ ഗണിതശാസ്ത്രപ്രതിഭയായ ശ്രീനിവാസരാമാനുജന്റെ 125-ാം ജന്മവര്‍ഷം ദേശീയഗണിതശാസ്ത്രവര്‍ഷമായി ആഘോഷിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുകയാണ്.

ഗണിതത്തില്‍ പൊതുവെ താല്പര്യം കുറഞ്ഞുവരുന്നത് രാഷ്ട്രപുരോഗതിക്ക് ഗുരുതരമായ ഭീഷണിയാണെന്ന തിരിച്ചറിവിലാണ് ദേശിയഗണിതശാസ്ത്രവര്‍ഷം ആഘോഷിക്കുന്നത്.  കുട്ടികള്‍ക്ക് ഗണിതം ബയജനകമാണ്.  അധ്യാപകരും രക്ഷിതാക്കളും ഇതിനു ഉത്തരവാദികളാണ്.

ഗണിതം മനുഷ്യന്റെ തന്നെ സൃഷ്ടിയാണ്.  ദൈനംദിനജീവിതസന്ദര്‍ഭങ്ങളില്‍ നിന്ന് ആവശ്യാര്‍ത്ഥം വികസിച്ചുവന്നതാണത്.  മേയാന്‍ വിട്ട കാലികളെ തിട്ടപ്പടുത്താനും തിരിച്ചെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും കല്ലുകള്‍ കൂട്ടിവച്ച് എണ്ണല്‍ തുടങ്ങി. പിന്നീടാണ് അമൂര്‍ത്ത ഗണിതത്തിലേയ്ക്ക് വളര്‍ന്നത്.  ഗണിതത്തില്‍ ശുദ്ധഗണിതവും പ്രയുക്തഗണിതവുമുണ്ട്.  സംഖ്യകള്‍, ജ്യാമിതി, സിദ്ധാന്തങ്ങല്‍, ഫലനങ്ങള്‍, നിര്‍വചനങ്ങള്‍ തുടങ്ങിയവ ശുദ്ധഗണിതമാണെങ്കില്‍ ബഹിരാകാശയാത്ര, സ്റ്റാറ്റിസ്റ്റിക്കല്‍ മാത്തമാറ്റിക്‌സ് തുടങ്ങിയവ പ്രയുക്തഗണിതമാണ്.  സ്പുട്‌നിക്ക് വിക്ഷേപിച്ചപ്പോള്‍ സോവിയറ്റ് യൂണിയനില്‍ ആദരിച്ചത് അതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഒരു ഗണിതജ്ഞനെയാണ്. എല്ലാത്തിലും ഉപ്പുപോലെ ഉള്ളടങ്ങിയിട്ടുള്ള സാന്നിദ്ധ്യമാണ് ഗണിതം.  

അതികഠിനമായ ജീവിതസാഹചര്യത്തില്‍ നിന്ന് വളര്‍ന്നുവന്ന ശ്രീനിവാസരാമാനുജന്റെ ജീവിതം നമ്മുടെ പുതുതലമുറക്ക് പ്രചോദനമാകേണ്ടതാണ്. ഇഷ്ടമുള്ളത് പഠിക്കാനുള്ള അനുകൂലസാഹചര്യം ഭാഗ്യവശാല്‍ അദ്ദേഹത്തിന് ലഭിച്ചത് തികച്ചും യാദൃശ്ചികമായിട്ടായിരുന്നു. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് പ്രൊഫസറായ വിഖ്യാതഗണിതശാസ്ത്രജ്ഞന്‍ ജി. എച്ച്. ഹാര്‍ഡി രാമാനുജന്റെ പേപ്പറുകള്‍ കാണാനിടയായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ മുന്‍കയ്യില്‍ ഗണിതഗവേഷണത്തിന് രാമാനുജന് അവസരമൊരുങ്ങിയത്.  ശൂദ്ധഗണിതത്തിന്റെ മേഖലയില്‍  മുന്നേറിയ രാമാനുജന്റെ കണ്ടെത്തലുകള്‍ക്ക്  ഇപ്പോള്‍ പ്രയുക്തമേഖലകളില്‍ അനേകം പ്രയോഗങ്ങള്‍ ഉണ്ടായിരിക്കുന്നു.  കണികാഭൗതികം, സാംഖികയാന്ത്രികം, കമ്പ്യൂട്ടര്‍ സയന്‍സ്, ക്രിപ്‌റ്റോളജി, ബഹിരാകാശയാത്ര പോളിമര്‍ പഠനം, മെറ്റലര്‍ജി, ആശയവിനിമയമേഖല, കാന്‍സര്‍പഠനം തുടങ്ങിയമേഖലകളിലെല്ലാം രാമാനുജന്റെ ഗവേഷണം ഉപയോഗപ്പെടുത്തുന്നു.

ഇന്ത്യയ്ക്ക് ശക്തമായ ഗണിതപാരമ്പര്യമുണ്ട്.  സംഗ്രാമമാധവന്‍, നീലകണ്ഠസോമയാജി തുടങ്ങിയവര്‍ കണ്ടെത്തിയ ഗണിത ആശയങ്ങല്‍ 3-4 നൂറ്റാണ്ടുകള്‍ക്ക് ശേഷം പാശ്ചാത്യരിലൂടെ പുരത്തുവന്നത് ഇവിടെ വന്നു പ്രവര്‍ത്തിച്ച ജസ്യൂട്ട് പാതിരിമാര്‍ റോമിലേയ്ക്ക് അയച്ചുകൊടുത്ത റിപ്പോര്‍ട്ടുകളിലൂടെയാണെന്ന അഭ്യൂഹം ശക്തമാണ്.

മനുഷ്യബുദ്ധിയുടെ സൃഷ്്ടിയായ ഗണിതം സാര്‍വജനീനമാണ്.  ഇന്നത്തെ ഗണിതപഠനത്തില്‍ മാറ്റം വരേണ്ടതുണ്ട്. ആദ്യക്ലാസ്സുകളില്‍ അമൂര്‍ത്തഗണിതത്തിലേയ്ക്ക് നേരിട്ട് പ്രവേശിക്കരുത്.  ദൈനംദിനജീവിതസന്ദര്‍ഭങ്ങളില്‍ നിന്ന്  പഠനസാഹചര്യങ്ങല്‍ കണ്ടെത്തി സങ്കല്പമുറപ്പിച്ചതിനുശേഷം ക്രമേണ അമൂര്‍ത്തഗണിതത്തിലേയ്ക്ക് പ്രവേശിക്കണം.  ഗണിതഭയം അകറ്രുക എന്ന ലക്ഷ്യം വച്ച് പരിഷത്ത് ശക്തമായ ഇടപെടല്‍ ഈ ദേശീയ ഗണിതശാസ്ത്രവര്‍ഷത്തില്‍ നടത്തണം.

വേലായുധന്‍ അങ്കമാലി, സി.രാമചന്ദ്രന്‍, ടി.എസ്. ശങ്കരന്‍ മാസ്റ്റര്‍ എന്നിവര്‍ ഗാനമാലപിച്ചു.  സംഘടനാരേഖയുടെ ഒന്നാം ഭാഗത്തിന്റെ അവതരണം വി.ജി.ഗോപിനാഥ് നടത്തി. ‘വേണം മറ്റൊരു  വികസനസമീപനം’ എന്ന  മുദ്രാവാക്യമുയര്‍ത്തിക്കൊണ്ട് അതിനനുസൃതമായി അനുവര്‍ത്തിക്കേണ്ട കാഴ്ചപ്പാടും പ്രവര്‍ത്തനപരിപാടികളും രേഖ വിശദമാക്കുന്നു.  രേഖ 10 ഗ്രൂപ്പുകളായി തിരിഞ്ഞ് ചര്‍ച്ചചെയ്ത് ക്രോഡീകരിച്ചു.

പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് നിര്‍വ്വാഹകസമിതിയംഗം കെ.വിജയന്‍ നേതൃത്വം നല്കി. പുതിയജില്ലാകമ്മറ്റിയെയും സംസ്ഥാനകൗണ്‍സില്‍ അംഗങ്ങളെയും ഇന്റേര്‍ണല്‍ ഓര്‍ഡിറ്റര്‍മാരെയും തിരഞ്ഞെടുത്തു. 

സംസ്ഥാനതലഭാവിപ്രവര്‍ത്തനനിര്‍ദ്ദേശങ്ങള്‍ നിര്‍വ്വാഹകസമിതിയംഗം പി.എ.തങ്കച്ചനും ജില്ലയുടെ ആസന്നഭാവി വി.എ.വിജയകുമാറും അവതരിപ്പിച്ചു. മേഖലാഗ്രൂപ്പുകള്‍ ചേര്‍ന്ന് ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. സ്വാഗതസംഘത്തെ ജന.കണ്‍വീനര്‍ കെ.രവി പരിചയപ്പെടുത്തി. വാര്‍ഷികങ്ങള്‍ റിവ്യൂചെയ്തുകൊണ്ട് കെ.രാധാകൃഷ്ണമേനോന്‍ സംസാരിച്ചു. അടുത്ത ജില്ലാവാര്‍ഷികം കൂത്താട്ടുകുളം മേഖലയിലും ജില്ലാപ്രവര്‍ത്തകക്യാമ്പ് മുളന്തുരുത്തി മേഖലയില്‍വച്ചും നടത്താന്‍ തീരുമാനിച്ചു. സംസ്ഥാനബാലശാസ്ത്രകോണ്‍ഗ്രസ്സിനെ സംബന്ധിച്ച് എം.ആര്‍. മാര്‍ട്ടിന്‍ റിപ്പോര്‍ട്ട് ചെയ്തു.

സമ്മേളനം അംഗീകരിച്ച പ്രമേയങ്ങള്‍

1. എറണാകുളം നഗരത്തിലെ പ്രധാന ജലസ്രോതസ്സുകളായ തേവര-പേരണ്ടൂര്‍ കനാലിലേയ്ക്കും ചിറ്റൂര്‍ പുഴയിലേയ്ക്കും അമൃത ആശുപത്രിയിലെയും പോപ്പുലര്‍ ഓട്ടോമൊബൈല്‍സ് സര്‍വീസ് സ്റ്റേഷനിലേയും മലിനജലം ഒഴുക്കിവിടുന്നത് തടയുക.

2. കൃഷിഭൂമി വാണിജ്യാവശ്യങ്ങള്‍ക്കായി നികത്താമെന്ന കോടതി ഉത്തരവ് പുനഃപരിശോധിക്കുക.

 

പുതിയ ജില്ലാകമ്മറ്റി

പ്രസിഡണ്ട് എസ്.എസ്.മധു

വൈസ് പ്രസിഡണ്ടുമാര്‍  1. കെ.എ.മുകുന്ദന്‍

2. കെ.എം.സംഗമേശന്‍

സെക്രട്ടറി വി.എ.വിജയകുമാര്‍

ജോയിന്റ് സെക്രട്ടറിമാര്‍ 1. എം.ആര്‍.മാര്‍ട്ടിന്‍

2. സി.ഐ.വറുഗീസ്

ട്രഷറര്‍ കെ.ശശിധരന്‍

കമ്മറ്റിയംഗങ്ങള്‍

1. 1. കെ.ഡി.കാര്‍ത്തികേയന്‍

2. എം.കെ. ദേവരാജന്‍

3. കെ.പി.സുനില്‍

4. എം.കെ.രാജേന്ദ്രന്‍

5. അഡ്വ.കെ.എം.ജമാലുദ്ദീന്‍

6. കൂടല്‍ ശോഭന്‍

7. ഇ.ടി.രാജന്‍

8. കെ.എസ്.രവി

9. കെ.രവി

10. തൃക്കളത്തൂര്‍ വിജയന്‍

11. മോഹന്‍ദാസ് മുകുന്ദന്‍

12. എം.കെ.ജയചന്ദ്രന്‍

13. ടി.ടി.പൗലോസ്

14. എന്‍.യു.മാത്യു

15. ഷൈനി സത്യബാലന്‍

16. പി.ഉദയകുമാര്‍

17. ടി.കെ.ബിജു

18. കെ.എന്‍.സുരേഷ്

19. ജി.ഗോപിനാഥന്‍

20. ജയ പ്രഭാകരന്‍

21. എം.കെ.സുനില്‍

22. ഡോ.കെ.പി.നാരായണന്‍

23. കെ.കെ.സുശീല

24. എഴുപുന്ന ഗോപിനാഥ്

25. എം.എം.ബേബി

26. കെ.ആര്‍.ശാന്തിദേവി

27. എന്‍.യു.ഉലഹന്നാന്‍

 

വിഷയസമിതി കണ്‍വീനര്‍മാര്‍

1. വിദ്യാഭ്യാസം- ടി.ടി.പൗലോസ്

2. പരിസരം – ജി.ഗോപിനാഥന്‍

3. ജന്റര്‍  – ജയ എം.

4. ആരോഗ്യം  – കെ.ഡി.കാര്‍ത്തികേയന്‍

ഇന്റേണല്‍  ഓഡിറ്റര്‍മാര്‍ 

1. എം. സി. പവിത്രന്‍

2. പി.കെ.ഗോപാലകൃഷ്ണന്‍

ഹരി ചെറായിയും സംഘവും ചേര്‍ന്ന് ആലപിച്ച സംഘഗാനത്തോടെ വാര്‍ഷികം 4.30ന് 

Categories: Updates