‘കുലസ്ത്രീയും’ ‘ചന്തപ്പെണ്ണും’ ഉണ്ടായതെങ്ങനെ? അഥവാ ആധുനികമലയാളിസ്ത്രീകളുടെ ചരിത്രത്തിന് ഒരു ആമുഖം
കേരളമാതൃകാസ്ത്രീത്വം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടപ്പോഴും കേരളത്തെ കേന്ദ്രീകരിച്ചുള്ള വിജ്ഞാനശാഖകളില്‍ മലയാളിസ്ത്രീകളുടെ ശബ്ദവും സാന്നിദ്ധ്യവും അടുത്തകാലംവരെയും കുറഞ്ഞുതന്നെയാണിരുന്നത്. തന്നെയുമല്ല, കേരളത്തിലെ ലിംഗബന്ധങ്ങളുടെചരിത്രത്തെക്കുറിച്ച് നിലവിലുള്ള പ്രബലധാരണകള്‍ സമകാലിക മലയാളിസമൂഹത്തിന്റെ ലിംഗപരമായ പ്രത്യേകതകളെ, സമസ്യകളെ, തിരിച്ചറിയാനോ വിശദീകരിക്കാനോ നമ്മെ സഹായിക്കുന്നില്ല.
ഈ പ്രശ്‌നങ്ങള്‍ ഒരളവുവരെ ഇന്ന് പരിഹരിക്കപ്പെടുന്നുണ്ട്. ചരിത്രമെന്നാല്‍ രാഷ്ട്രീയചരിത്രം എന്ന വ്യവസ്ഥാപിതധാരണ മാറുന്നതനുസരിച്ച് വര്‍ത്തമാനകാലപ്രശ്‌നങ്ങളെക്കുറിച്ചുള്ള പൊതുചര്‍ച്ചകളില്‍ ചരിത്രവിജ്ഞാനത്തിനും വീക്ഷണത്തിനും മുന്തിയ പ്രാധാന്യമുണ്ടെന്ന് നാം സമ്മതിച്ചുതുടങ്ങിയിരിക്കുന്നു. പുരാരേഖാശേഖരങ്ങളിലേക്ക് പ്രവേശം സിദ്ധിച്ച ഏതാനുംപേര്‍ മാത്രം പങ്കുവയ്‌ക്കേണ്ട വിജ്ഞാനമല്ല ചരിത്രമെന്നും അത് വരേണ്യവര്‍ഗങ്ങളുടെയോ ദേശരാഷ്ട്രത്തിന്റെയോ വ്യവഹാരം മാത്രമായിക്കൂടെന്നുമുള്ള തിരിച്ചറിവ് ഇന്ന് ശക്തമാണ്.
ഈ വെളിച്ചത്തില്‍, കൂടുതല്‍ തുല്യത, നീതി, ജനാധിപത്യം എന്നിവയിലൂന്നിയ പുതിയ സാമൂഹികബന്ധങ്ങള്‍ നിര്‍മ്മിക്കാനും വ്യക്തികള്‍ക്ക് കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും ഉതകുന്ന വിജ്ഞാനമായി ചരിത്രവിജ്ഞാനത്തെ പുനരവതരിപ്പിക്കാനുള്ള ശ്രമമാണ് ഈ പുസ്തകത്തില്‍. ആധുനികകേരളീയസ്ത്രീത്വത്തിന്റെ രൂപീകരണമാണ് ഇതിന്റെ മുഖ്യവിഷയമെങ്കിലും ലിംഗബന്ധങ്ങളുടെ വിശാലചരിത്രത്തിലേക്കും ഇത് വെളിച്ചം വീശുന്നു.
സാമാന്യവായനക്കാര്‍ക്കും ചരിത്രപഠനത്തിലേക്ക് കടക്കാനുദ്ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും സഹായകമായ ആമുഖപുസ്തകമാണിത്.

Categories: Updates