കൂടംകുളം ആണവനിലയത്തിലുണ്ടായ പൊട്ടിത്തെറി ആശങ്കാജനകമാണെന്നും അവിടുത്തെ സുരക്ഷാസംവിധാനങ്ങള്‍ കുറ്റമറ്റതല്ല എന്നാണിത്‌ തെളിയിക്കുന്നതെന്നും ആയതിനാല്‍ അവിടെ ഇപ്പോള്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കണമെന്നും കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.
തദ്ദേശവാസികളും ഇന്ത്യന്‍ ശാസ്‌ത്രസമൂഹവും വിവിധ ജനകീയ ശാസ്‌ത്രപ്രസ്ഥാനങ്ങളും ഉന്നയിച്ച ആശങ്കകള്‍ ശരിയാണെന്നാണ്‌ ഈ സംഭവം സൂചിപ്പിക്കുന്നത്‌. നിലയത്തിന്റെ പ്രവര്‍ത്തനം ചില ഉപാധികള്‍ക്ക്‌ വിധേയമായി പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി കൊടുക്കവേ സുപ്രീംകോടതി ജനങ്ങളുടെ സുരക്ഷയാണ്‌ അവിടെ ചെലവാക്കിക്കഴിഞ്ഞ പണത്തേക്കാള്‍ പ്രധാനം എന്ന നിരീക്ഷണം നടത്തിയിരുന്നു. അവിടെ ഉപയോഗിച്ച യന്ത്രഘടകങ്ങളും മെറ്റീരിയലുകളും ഗുണനിലവാരം കുറഞ്ഞതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതൊന്നും പരിഗണിക്കാതെയാണ്‌ റിയാക്‌റ്റര്‍ കമ്മീഷന്‍ ചെയ്യാനുള്ള നടപടികളുമായി അധികാരികള്‍ മുന്നോട്ട്‌ പോയത്‌. ലോകത്ത്‌ സാങ്കേതികമായി ഏറെ മുന്നേറിയിട്ടുള്ള പല വികസിത രാജ്യങ്ങളും ആണവവൈദ്യുതിയില്‍ നിന്നും പിന്മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ജീവനെയും സുരക്ഷയെയും കണക്കിലെടുക്കാതെ ആണവനിലയവുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ തീരുമാനം അത്യന്തം പ്രതിഷേധാര്‍ഹമാണ്‌. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന അപകടം ഒരു മുന്നറിയിപ്പായിക്കണ്ട്‌ കൂടംകുളം ഉള്‍പ്പെടെയുള്ള പുതിയ ആണവനിലയ പദ്ധതികളില്‍ നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ ആവശ്യപ്പെടുന്നു.

Categories: Updates