കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഭാഗങ്ങളില്‍ നിപാ വൈറല്‍പനി സ്ഥിരീകരിച്ചിരിക്കുന്നു. അതീവ ഗുരുതരമായ ഒരു രോഗമാണിത്. രോഗം ബാധിച്ചവരില്‍ മരണനിരക്ക് വളരെ കൂടുതലാണെങ്കിലും സമൂഹത്തില്‍ വളരെ വ്യാപകമായി പെട്ടെന്നു പടര്‍ന്നു പിടിക്കുന്ന ഒന്നല്ല ഈ രോഗം എന്നത് ആശ്വാസകരമാണ്. അതുകൊണ്ട് അമിത പരിഭ്രാന്തി ആവശ്യമില്ല. വവ്വാലുകളില്‍ നിന്ന് തുടങ്ങുന്ന രോഗം മനുഷ്യനില്‍ എത്തുന്നത് വൈറസ് ബാധയേറ്റ മറ്റൊരു മൃഗത്തില്‍ നിന്നോ വവ്വാലുകള്‍ ഭക്ഷിച്ച് ഉപേക്ഷിച്ച പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതിലൂടെയോ ആണ്. ഒരു പ്രത്യേക മേഖലയില്‍ ആകസ്മികമായി പൊട്ടിപ്പുറപ്പെട്ടത്തിനുശേഷം രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടരുന്നത്. ശാസ്ത്രീയമായ രോഗനിര്‍ണയവും പരിചരണവുമാണ് ഇതിനാവശ്യം. പനി ക്യാമ്പുകള്‍ രോഗം പകരുന്നതിന് ഇട യാക്കാന്‍ സാധ്യതയുള്ളതുകൊണ്ട് ഒഴിവാക്കുകയാണ് വേണ്ടത്. പനിയുള്ള ആളുകള്‍ യാത്ര ചെയ്യുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും ഒഴിവാക്കണം. രോഗബാധിതര്‍ അടുത്തുള്ള ആശുപത്രികളില്‍ ചികിത്സ തേടുന്നതായിരിക്കും ഉചിതം. രോഗികളെ പരിചരിക്കുന്ന ആളുകള്‍ ആവശ്യമുള്ള സുരക്ഷാനടപടികള്‍ സ്വീകരിക്കണം. രോഗികളെ സന്ദര്‍ശിക്കുന്നതും ഒഴിവാക്കേണ്ടതാണ്. രോഗികളുമായി ഇടപെടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തിസുരക്ഷാസംവിധാനങ്ങള്‍ കൃത്യമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

രോഗപ്രതിരോധ നടപടികള്‍ക്കും ചികിത്സക്കും ഭീഷണി ഉയര്‍ത്തുന്ന വിധത്തില്‍ പല തരത്തിലുള്ള അശാസ്ത്രീയതകള്‍ പ്രകൃതിചികിത്സയുടെയും മറ്റ് പല ചികിത്സകളുടെയും പേര് പറഞ്ഞു സമൂഹത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ജനങ്ങളെ കബളിപ്പിക്കുന്ന തരത്തില്‍ ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടി കൈക്കൊള്ളണം.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

Categories: Updates