Prameyam12_2021

പ്രമേയം-12

മണല്‍ത്തീരവും ആവാസവ്യവസ്ഥയും നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പുതിയ തീരസംരക്ഷണ സമീപനം വേണം.

കേരളതീരം അതിതീവ്ര കടലേറ്റത്തിനും ഗുരുതരമായ തീരശോഷണത്തിനും വിധേയമായിക്കൊണ്ടി രിക്കുകയാണ്.വീടുകള്‍ക്കും, റോഡുകള്‍ക്കും മറ്റു ആസ്തികള്‍ക്കും നാശനഷ്ടം സംഭവിക്കുന്നു. കേരളതീരത്തിൻ്റെ ഏകദേശം 400 കി.മീ.പ്രദേശവും കടലേറ്റ/തീരശോഷണ മേഖലകളാണ്. മണല്‍തീരം ഇല്ലാതായ കടല്‍ഭിത്തി, പുലിമുട്ടു തീരങ്ങളിലും തുറമുഖങ്ങളുടെ സമീപതീരങ്ങളിലും തീരമണല്‍ ഖനനമേഖലകളിലുമാണ് കടലേറ്റം അതീവ ഗുരുതരം. ചെല്ലാനത്തേയും തിരുവനന്തപുരം അടിമലത്തുറയിലെയും വെള്ളക്കെട്ടുകള്‍, വര്‍ക്കലയിലെ തീരക്കുന്നിടിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഗുരുതരമാണ്. ഈ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് മണല്‍ത്തീരവും ആവാസവ്യവസ്ഥയും നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരു പുതിയ തീരസംരക്ഷണ സമീപനം സ്വീകരി ക്കേണ്ടതുണ്ട്.

തീരത്തെ മണല്‍ ലഭ്യത കുറയുമ്പോഴാണ് തീരശോഷണം ഗുരുതരമാകുന്നത്. അണക്കെട്ടുകള്‍, തടയ ണകള്‍, നദികളിലെയും പൊഴികളിലെയും തീരത്തെയും മണല്‍ വാരല്‍ എന്നിവ തീരമണല്‍ലഭ്യത കുറച്ചു. പൊഴിയിലെ തടസ്സം ഒഴിവാക്കി വെള്ളപ്പൊക്കദുരന്തം തടയാനുള്ള പ്രവർത്തനം പോലും മണൽഖനനത്തിനും ഫലത്തിൽ തീരശോഷണം ഏറുന്നതിനും ഇടയാക്കിയ തോട്ടപ്പള്ളിയിലെ പോലുള്ള അനുഭങ്ങളും ആശങ്കജനകമാണ്. ബീച്ചിലെ കയ്യേറ്റങ്ങളും വിഴിഞ്ഞത്തെയും മുതലപ്പൊഴിയിലെയും പോലുള്ള മത്സ്യബന്ധനതുറമുഖ പുലിമുട്ടുകളും വിഴിഞ്ഞം തുറമുഖവും തീരസന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. കടല്‍ഭിത്തി, പുലിമുട്ടു പോലുള്ള തീരസംരക്ഷണ നിര്‍മ്മിതികള്‍ തീരശോഷണത്തിനും തീരശോഷണവ്യാപനത്തിനും കാരണമാകുന്നുണ്ട്. തീരത്തേക്ക് ഇറക്കി നിര്‍മ്മിക്കുന്ന നടപ്പാതകളും പടവുകളും മറ്റ് നിര്‍മ്മാണങ്ങളും കയ്യേറ്റങ്ങളും മൂലം സ്വാഭാവികമായ തീരമണല്‍ വിന്യാസവും നീക്കവും തടസ്സപ്പെടുന്നതും തീര ശോഷണത്തിനു ആക്കം കൂടുന്നു. തീരക്കുന്നുകളിലെ അശാസ്ത്രീയ ഭൂവിനയോഗരീതികളും നിര്‍മ്മാണവും തീരക്കുന്നിടിച്ചിലിനു കളമൊരുക്കുന്നു. കാലാവസ്ഥ വ്യതിയാനം സൃഷ്ടിക്കുന്ന ജലവിതാന ഉയര്‍ച്ചയും തീവ്രകടലവസ്ഥയും കാലാവസ്ഥാപ്രതിഭാസങ്ങളും സ്ഥിതി ഗുരുതരമാക്കുന്നു. ഇങ്ങനെ വിവിധ കാരണങ്ങളാണ് കാലവര്‍ഷകാലത്തെ കടലേറ്റം അതിരൂക്ഷമാക്കുന്നതും കാലവര്‍ഷേതര കാലത്തെ കടലേറ്റം സൃഷ്ടിക്കു ന്നതും.

കേരളതീരത്തിന്‍റെ ഏകദേശം 370 കി.മീറ്ററിലും തീരസംരക്ഷണ നിര്‍മ്മിതികള്‍ നിലവിലുണ്ട്. ഇതുവരെ നടത്തിക്കൊണ്ടിരുന്നതും ഇപ്പോള്‍ നടന്നുവരുന്നതുമായ കടല്‍ഭിത്തികള്‍, പുലിമുട്ടുകള്‍, ഗാബിയോണുകള്‍ തുടങ്ങിയ ദൃഢതീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും ഫലവത്താകുന്നില്ല. കാലാവസ്ഥാവ്യതിയാനം മൂലം ജലവിതാനം ഉയരുന്ന പശ്ചാത്തലത്തില്‍ കടലേറ്റത്തെ ചെറുക്കാന്‍ ഇത്തരം ദൃഢതീരസംരക്ഷണ സംവിധാനങ്ങള്‍ പ്രതീക്ഷിക്കുന്ന രീതിയില്‍ ഫലപ്രദമല്ല.
മത്സ്യത്തൊഴിലാളി സമൂഹത്തെ ഒരു ആവാസവ്യവസ്ഥാജനത ആയി അംഗീകരിച്ചുകൊണ്ടും നിയന്ത്രണ വിധേയമായി വീടു വെക്കുന്നതുള്‍പ്പെടെ അവരുടെ ഉപജീവനവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ മാത്രം അനുവദിച്ചുകൊണ്ടും തീരദേശനിയമം നടപ്പാക്കി തീരദേശത്തെ തിരക്ക് ഒഴിവാക്കുകയും തീരദേശത്തേയ്ക്കുള്ള കടന്നുകയറ്റം തടയുകയും വേണം.വേലിയേറ്റമേഖലയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ അധിവസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കാനുളള സംസ്ഥാന സര്‍ക്കാരിന്‍റെ പുനര്‍ഗേഹം ഭവനപദ്ധതി ഈ നിലയിൽ സ്വാഗതാര്‍ഹമാണ്.

മണല്‍ത്തീരമാണ് തീരത്തിന്റെ ഏറ്റവും ഫലപ്രദമായ സുരക്ഷാ കവചം. ആവാസവ്യവസ്ഥകളേയും ഭൂപ്രകൃതിയേയും മണല്‍തീരം ഉള്‍പ്പെടെയുളള തനതായ സ്ഥലരൂപങ്ങളേയും നിലനിര്‍ത്തിക്കൊണ്ടും പുനര്‍നിര്‍മ്മിച്ചുകൊണ്ടും മാത്രമെ ഫലപ്രദമായ തീരപരിപാലനം സാധ്യമാവൂ.ആ നിലയ്ക്ക് മണല്‍ത്തീരവും അതിന്റെ ഭാഗമായ കടലോരമണല്‍ക്കൂനകളും ജൈവവേലിയുമാണ് ഏറ്റവും ഫലപ്രദമായ തീരസംരക്ഷണമാര്‍ഗ്ഗം. മൃദുനിര്‍മ്മിതികള്‍, ആവാസവ്യവസ്ഥ അടിസ്ഥാനമാക്കിയുള്ള പ്രതിവിധികള്‍, പുനരധിവാസം, ദൃഢനിര്‍മ്മിതികള്‍, തുടങ്ങിയവയിലേതാണു ഓരോ തീരമേഖലക്കും അനുയോജ്യമെന്നതു അവിടുത്തെ സവിശേഷതകൾ അനുസരിച്ചു തീരുമാനിക്കണം. ശാസ്ത്രീയ പഠനവും പാരിസ്ഥിതിക ആഘാതപഠനവും നടത്തിയും മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അറിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തിയും പ്രാദേശിക പരിഗണനകള്‍ കണക്കിലെടുത്തും വേണം പദ്ധതികള്‍ രൂപപ്പെടുത്താന്‍. വ്യക്തമായ പഠനമില്ലാതെ പുതിയ മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മ്മിക്കരുത്. ഇവയെല്ലാമടങ്ങുന്ന പുതിയ സമീപനം തീരസംരക്ഷണത്തിനായി സ്വീകരിക്കണമെന്ന് കേരള സംസ്ഥാനസര്‍ക്കാരിനോടും തീരമണല്‍ വാരല്‍, ബീച്ചിലേക്കിറക്കിയുള്ള നിര്‍മ്മാണങ്ങള്‍, തീരമണലിന്റെ സ്വാഭാവിക വിതരണത്തെ തടസ്സപ്പെടുത്തുന്ന നിര്‍മ്മാണം തുടങ്ങി തീരശോഷണവും കടലാക്രമണവും രൂക്ഷമാകു ന്ന പ്രവര്‍ത്തനങ്ങള്‍ തടയണമെന്ന് തദ്ദേശഭരണസ്ഥാപനങ്ങളോടും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അമ്പത്തിയെട്ടാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെടുന്നു